കോട്ടയത്ത് ലക്ഷങ്ങളുടെ ഹവാല പണം പിടികൂടി

ട്രെയിനിന്റെ എസ് 7 ബോഗിയിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെ കണ്ടത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് ട്രെയിന്‍ എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്

author-image
Punnya
New Update
hawala money

കാട്ടയം: മഹാരാഷ്ട്രയില്‍ നിന്നും കടത്തിക്കൊണ്ടു വന്ന 32 ലക്ഷം രൂപയുമായി ഒരാളെ പിടികൂടി. മഹാരാഷ്ട്ര സ്വദേശിയായ പ്രശാന്ത് ശിവജിയെ(30)യാണ് കോട്ടയം റെയില്‍വേ എസ്.ഐ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ട്രെയിനിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി റെയില്‍വേ പൊലീസും എക്സൈസും ആര്‍.പി.എഫും സംയുക്തമായി പരിശോധന നടത്താറുണ്ട്. ഇത്തരത്തിലുള്ള പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ നിന്നും കൊച്ചു വേളിയിലേക്കുള്ള ട്രെയിനില്‍ പരിശോധന നടത്തുകയായിരുന്നു. ട്രെയിനിന്റെ എസ് 7 ബോഗിയിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെ കണ്ടത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് ട്രെയിന്‍ എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ബാഗിനുള്ളില്‍ പത്രക്കടലാസ് കൊണ്ട് പൊതിഞ്ഞ് പ്ലാസ്റ്റിക് കൂടിനുള്ളില്‍ സൂക്ഷിച്ചിരുന്ന വസ്തു എന്താണ് എന്ന് ചോദിച്ചെങ്കിലും കൃത്യമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗില്‍ നിന്ന് 500 രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ഓച്ചിറയിലെ പത്മിനി ഗോള്‍ഡ് ഷോപ്പിലേയ്ക്കു കൊണ്ടു പോകുകയാണ് പണം എന്ന മൊഴിയാണ് പ്രതി ആദ്യം നല്‍കിയത്. തുടര്‍ന്ന് മഹ്സര്‍ അടക്കം തയാറാക്കിയ ശേഷം പ്രതിയെ കോട്ടയം റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇതിന് ശേഷം വിവരം ഇന്‍കംടാക്സ് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് ഇന്നലെ രാവിലെ ഇന്‍കംടാക്സ് അധികൃതര്‍ റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ എത്തി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി. പിടിച്ചെടുത്ത പണം രാവിലെ എസ്.ബി.ഐ അധികൃതര്‍ക്ക് കൈമാറി. നോട്ട് കള്ളനോട്ടാണോ എന്ന് പരിശോധിച്ച് ബാങ്ക് അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും. അതിന് ശേഷം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പണം ഹാജരാക്കിയ ശേഷം ട്രഷറിയില്‍ പണം അടച്ച് കാര്യങ്ങള്‍ തീര്‍പ്പാക്കുമെന്നും റെയില്‍വേ എസ്.ഐ റെജി പി.ജോസഫ് അറിയിച്ചു. റെയില്‍വേ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ റെജി പി.ജോസഫ്, എക്സൈസ് ഇന്‍സെക്ടര്‍ രാജേന്ദ്രന്‍, എ.എസ്.ഐ റൂബി, ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ശരത്, ആര്‍പിഎഫ് എഎസ്.ഐ റൂബി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

railway station maharashtra hawala case