പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഒരുമണിക്കൂറിലേറെ കനത്ത പെയ്ത മഴയിൽ തലസ്ഥാനത്ത് താഴന്ന പ്രദേശങ്ങളിലുൾപ്പെടെ വെള്ളക്കെട്ട്. സ്മാർട്സിറ്റി റോഡു പണിക്കായി കുഴിച്ച കുഴികളിലും വെള്ളം കയറിയ നിലയിലാണ്. തിരുവന്തപുരം നഗരത്തിൽ ഉച്ചയോടെയാണ് ശക്തമായ മഴ പെയ്തു തുടങ്ങിയത്.
ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെമുന്നറിയിപ്പുണ്ടായി
മണക്കാട് കാലടി റോഡിലും യമുന റോഡിലും വെള്ളക്കെട്ട് കാരണം വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെയായി.തമ്പാനൂർ ജംക്‌ഷനിൽ അടക്കം വെള്ളക്കെട്ടു മൂലം ജനങ്ങൾ ബുദ്ധിമുട്ടിലായി. ജില്ലയുടെ മലയോര മേഖലയിലും കനത്ത മഴയാണ് ഇന്നുണ്ടായത്. അരുവിക്കര ഡാമിന്റെ രണ്ടു ഷട്ടറുകൾ ഇന്ന് 10 സെന്റിമീറ്റർ വീതം തുറന്നു. കവടിയാർ കൊട്ടാര വളപ്പിൽ മരം റോഡിലേക്ക് കടപുഴകി വീണു. ഫയർ ഫോഴ്‌സം നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി.
മാസങ്ങൾക്കു മുന്നേ തീരേണ്ട സ്മാർട്സിറ്റി റോഡ് പണിക്കായി കുഴിച്ച കുഴികളിൽ വെള്ളം കയറിയതും നഗരത്തെ ദുരിതത്തിലാക്കി. മഴക്കാലപൂർവ്വ ശുചീകരണവും മന്ദഗതിയിലാണ്. ഇത്തരത്തിൽ മഴ തുടർന്നാൽ തലസ്ഥാന നഗരിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും.
മലയോര പ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ട്. ചിലോയ് പ്രദേശങ്ങളിൽ ഇലക്ട്രിക്ക് പോസ്റ്റുകളും ഒടിഞ്ഞു വീണു. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻറെ മുന്നറിയിപ്പ്. 18 മുതൽ മഴ കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. 18ന് പാലക്കാട്, മലപ്പുറം ജില്ലകളിലും 19 ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 20 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.