ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തതിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ മറുപടി പറയണമെന്ന് സംവിധായകൻ വിനയൻ. ഹേമ കമ്മീഷന് മുന്നിൽ 3 തവണ മൊഴി നൽകിയിട്ടുണ്ടെന്നും വിനയൻ പറയുന്നു. ഇന്നാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടത്ത്. മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷനായിരുന്നു ഹേമ കമ്മീഷൻ.
“മലയാള സിനിമയിൽ ദിവ്യൻമാരോ ആൾദൈവങ്ങളോ ഇല്ല. കമ്മിറ്റി റിപ്പോർട്ടിന്റെ അന്തസ്സത്ത പോലും പുറത്ത് വിടാത്തത് ദുരൂഹമാണ്. ഇത്രയും കാലം റിപ്പോർട്ട് പുറത്ത് വിടാത്തതിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ മറുപടി പറയണം. കമ്മിറ്റിക്ക് മുന്നിൽ താൻ മൂന്ന് തവണ മൊഴി നൽകിയതാണ്. കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കാൻ ചലച്ചിത്ര അക്കാദമിയെയാണ് സർക്കാർ ചുമതലപ്പെടുത്തിയത്. അക്കാദമി നിഷ്പക്ഷമല്ലെന്ന് എല്ലാവർക്കും അറിയാം.”എന്നാണ് സംവിധായകൻ വിനയൻ പറഞ്ഞത്.
റിപ്പോർട്ട് സമർപ്പിച്ച് അഞ്ച് വർഷത്തിന് ശേഷമാണ് ഇപ്പോൾ ഉത്തരവ് വന്നിരിക്കുന്നത്. വിലക്കപ്പെട്ട വിവരമൊഴിച്ച് മറ്റൊന്നും മറച്ചുവെക്കരുതെന്നും വിവരാവകാശ കമ്മിഷണർ ഡോ. എ.എ. അബ്ദുൽ ഹക്കീമിന്റെ ഉത്തരവിൽ വ്യക്തമാക്കി.
സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ കുറിച്ച് പഠിക്കാൻ ഒരു പാനലിനെ നിയോഗിക്കണമെന്ന ഡബ്ല്യുസിസിയുടെ നിർദേശത്തെ തുടർന്നാണ് ഇടതുപക്ഷ സർക്കാർ 2017 ജൂലൈയിൽ ജസ്റ്റിസ് ഹേമ അധ്യക്ഷയായും മുൻ ബ്യൂറോക്രാറ്റ് കെ. ബി വത്സലകുമാരിയും നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനെ സർക്കാർ രൂപീകരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി ഒരു കമ്മീഷനെ നിയമിക്കുന്നത്.