/kalakaumudi/media/media_files/lWQ2yMHs5BKQY2ogXb6H.jpg)
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ നേരത്തെ റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു. തൻറേതടക്കം സ്വകാര്യ വിവരങ്ങൾ പുറത്തുവരുമെന്ന് പറഞ്ഞായിരുന്നു സജിമോൻറെ ഹർജി.
എന്നാൽ തിരഞ്ഞെടുത്ത വിവരങ്ങൾ ഉൾപ്പെടുത്തിയ ഭാഗികമായ റിപ്പോർട്ട് മാത്രമാണ് പുറത്തുവരുന്നതെന്നും സ്വകാര്യവിവരങ്ങൾ ഒറിപ്പോർട്ടിൽ ഇല്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിൽ വിശദമായ വാദം കോടതിയിൽ ഇന്ന് നടക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഹൈക്കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. ഇക്കഴിഞ്ഞ 31ന് കേസ് പരിഗണിച്ചെങ്കിലും ഹർജിക്കാരുടെ ആവശ്യത്തെ തുടർന്ന് കേസ് ഈ മാസം ആറിലേക്ക് മാറ്റി. മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുളളത്. ജസ്റ്റിസ് ഹേമ തന്നെ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നു സർക്കാരിനെ അറിയിച്ചിരുന്നുവെന്നും ഹർജിക്കാരൻ വാദിച്ചു.
ഹേമ കമ്മറ്റി റിപ്പോർട്ട് വിവരശേഖരണം മാത്രമാണ്. റിപ്പോർട്ട് പുറത്ത് വിടുന്നതിൽ പൊതു താല്പര്യമില്ല. വിവരാവകാശം നിയമം വഴി റിപ്പോർട്ട് ആവശ്യപ്പെട്ടവർ ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയവരല്ല. റിപ്പോർട്ട് പുറത്ത് വിടുന്നത് നിയമവിരുദ്ധമാണെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. റിപ്പോർട്ടിൽ പ്രതിസ്ഥാനത്ത് വന്നവരെ കേട്ടിട്ടില്ലെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചിരുന്നു.
ഇതിനിടെ കേസിലെ കക്ഷികളിലൊരാൾ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഹർജിക്കാരന്റെ കൈകൾ ശുദ്ധമാണെന്ന് കരുതാനാവില്ല, തെറ്റു ചെയ്തവരെ സംരക്ഷിക്കാനാണ് ഉദ്ദേശ്യം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരു പരാമർശിക്കപ്പെട്ടിട്ടുള്ളവരുടെ സഹായത്തോടെ അവരുടെ താൽപര്യം സംരക്ഷിക്കാനായി നൽകിയിട്ടുള്ള ഹർജി ആയിരിക്കാം ഇതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.