/kalakaumudi/media/media_files/j5886BOmh1zi5Jd8UqQA.jpeg)
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരണമെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കമ്മിറ്റിയുടെ ശുപാർശകൾ സിനിമാമേഖലയിലെ മാറ്റങ്ങൾക്ക് പ്രയോജനപ്പെടണമെന്നും വരുംതലമുറയ്ക്ക് നിർഭയമായി പ്രവർത്തിക്കാൻ ഇത് ഉപയോഗപ്പെടുത്തണമെന്നും പ്രതീക്ഷയെന്നും നടൻ പറഞ്ഞു. പരിഗണിക്കപ്പെടേണ്ട വിഷയങ്ങളാണ് എല്ലാമെന്നും ജനപ്രതിനിധിയെന്ന നിലയിൽ റിപ്പോർട്ടിനെക്കുറിച്ച് പഠിച്ച ശേഷം കൂടുതൽ പ്രതികരണം നടത്താമെന്നും സുരേഷ് ഗോപി പറഞ്ഞു.
റിപ്പോർട്ട് പുറത്തുവിടണമെന്ന് നടനും എം.എൽ.എയുമായ എം. മുകേഷും നേരത്തെ വ്യക്തമാക്കിയിരുന്നു. ഹേമ കമ്മിറ്റിയോട് താൻ നാല് മണിക്കൂർ സമയം സംസാരിച്ചെന്നും മറ്റുള്ളവർ എന്തു പറഞ്ഞെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് പുറത്തുവന്നാൽ ഒന്നും സംഭവിക്കില്ലെന്നും സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലെയും സ്ത്രീകൾക്ക് സംരക്ഷണം നൽകണമെന്നും മുകേഷ് കൂട്ടിച്ചേർത്തു.
മലയാള സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നും പുറത്തുവിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയായിരുന്നു സർക്കാർ തീരുമാനം. റിപ്പോർട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് നടി അപ്പീൽ നൽകിയത്. ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.