hema committee report
തിരുവനന്തപുരം: മലയാള സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും കേരളത്തിലെ ഫിലിം ചേബർ നേരിട്ട് നിയോഗിച്ച ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി (ഐസിസി) സമ്പൂർണ പരാജയമാണെന്ന് ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഐസിസി മാത്രം പോരാ, സിനിമയിലെ സ്ത്രീകളുടെ പ്രശ്നം പരിഹരിക്കാൻ സ്വതന്ത്ര ചുമതലയുള്ള സംവിധാനം വേണം. അത്തരമൊരു സംവിധാനത്തെ സർക്കാർ നേരിട്ട് നിയോഗിക്കണമെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
ലിംഗപരമായ അനീതി സംബന്ധിച്ച സംഭാഷണമോ സാഹചര്യമോ ഇല്ലെന്നു വ്യക്തമാക്കുന്ന സാക്ഷ്യപ്പെടുത്തലുകൾ എല്ലാ ചലച്ചിത്രങ്ങളിലും കാണിക്കണമെന്നും ഹേമ കമ്മിറ്റിയുടെ ശുപാർശയിലുണ്ട്. റിപ്പോർട്ടിലെ വിവരങ്ങൾ ഹേമാ കമ്മീഷന് സ്വയം ടൈപ്പ് ചെയ്യേണ്ടി വന്നു. രഹസ്യാത്മക സൂക്ഷിക്കാൻ കഴിയുന്ന സ്റ്റെനോഗ്രാഫറെ ലഭിക്കാത്തതിനെ തുടർന്നായിരുന്നു അതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
ഹൈക്കോടതി വിധിയെ തുടർന്ന് രണ്ടു വർഷം മുൻപ് രൂപീകരിച്ച സമിതി മിക്ക ഷൂട്ടിംഗ് സെറ്റുകളിലും കടലാസിൽ മാത്രമെന്ന ആരോപണം നേരത്തെയും ഉയർന്നിരുന്നു. സമിതികളുടെ പ്രവർത്തനം വിലയിരുത്തുന്ന മോണിറ്ററിംഗ് കമ്മിറ്റിയിലും വിവിധ സിനിമ സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുക്കാറില്ല. പരാതികൾ ഉയർന്നതോടെ പ്രശ്നപരിഹാരത്തിന് ഫിലിം ചേമ്പറിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ തുടങ്ങിയതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതിനിധി റാണി സരൺ പറഞ്ഞിരുന്നു.
വുമൺ ഇൻ സിനിമ കളക്ടിവ് നടത്തിയ നിയമപോരാട്ടത്തെ തുടർന്നാണ് സിനിമ ഷൂട്ടിംഗ് സെറ്റുകളിൽ സ്ത്രീകൾക്ക് പ്രശ്നങ്ങൾ അറിയിക്കാനും പരിഹരിക്കാനും ആഭ്യന്തര പരാതി പരിഹാര സമിതിയെന്ന ചരിത്രപരമായ തീരുമാനമുണ്ടായത്. സെറ്റിലെ മുതിർന്ന വനിത അംഗവും അഭിഭാഷകരുമടക്കമുള്ള നാലംഗ സമിതി.സിനിമയുടെ രജിസ്ട്രേഷന് ഐസിസി രൂപീകരിച്ച രേഖകൾ നിർബന്ധമെന്ന് നിർമ്മാതാക്കളുടെ സംഘടനയും, ഫിലിം ചേമ്പറും നിലപാടെടുത്തു. ആദ്യഘട്ടത്തിൽ ഒരു വിഭാഗം സെറ്റുകളിൽ ഇത് നടപ്പിലാക്കി. എന്നാൽ ഭൂരിഭാഗം സെറ്റുകളിലും ഇത് പേരിന് മാത്രമായി. പല വനിത അഭിഭാഷകരും അവർ പോലും അറിയാതെ ഇത്തരം സമിതികളിൽ അംഗങ്ങളായി.
ഐസിസി (INTERNAL COMPLAINTS COMMITTEE)വിവരങ്ങൾ സെറ്റുകളിൽ പ്രദർശിപ്പിക്കണമെന്ന ചട്ടവും അട്ടിമറിക്കപ്പെട്ടു. ഡബ്ല്യൂസിസി ഇക്കാര്യം സജീവമായി വീണ്ടും ഉയർത്തി. ഫിലിം ചേമ്പറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് ഐസിസിയുടെ ചുമതല. ലീഗൽ സർവ്വീസസ് അതോറിറ്റി മുൻകൈയെടുത്ത് ഹൈക്കോടതിയിൽ അവലോകന യോഗവും ചേർന്നു.
ഫിലിം ചേമ്പർ, അമ്മ, ഫെഫ്ക, പ്രൊഡ്യുസേഴ്സ് അസ്സോസിയേഷൻ തുടങ്ങി 9 സിനിമ സംഘടനകളിലെ 27 പേരടങ്ങുന്ന കമ്മിറ്റിയാണ് ഐസിസി യുടെ പ്രവർത്തനങ്ങൾ യോഗം ചേർന്ന് വിലയിരുത്തേണ്ടത്. എന്നാൽ ഫെഫ്ക, അമ്മ സംഘടനകളിൽ നിന്ന് പോലും ഈ യോഗത്തിന് പ്രതിനിധികൾ എത്താത്ത സാഹചര്യമാണ് മിക്കപ്പോഴുമെന്ന ആരോപണവും ശക്തമാണ്.ഇതിനിടെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലും ഐസിസിയെ കുറിച്ച് വിമർശനമുണ്ടായിരിക്കുന്നത്.