രമേശ് ചെന്നിത്തല
കൊച്ചി: ലോകായുക്ത നിയമ ഭേദഗതികൾ ചോദ്യം ചെയ്ത് കൊണ്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. അതേസമയം, ഹർജി നിലനിൽക്കില്ലെന്നും തള്ളണമെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വാദിച്ചു. ഈ വിഷയത്തിൽ ഡിവിഷൻ ബെഞ്ചിൽ പൊതുതാൽപര്യ ഹർജി നിലനിൽക്കുന്ന കാര്യവും സര്‍ക്കാർ എടുത്തു പറഞ്ഞു.
നിലവിൽ കൊണ്ടുവന്നിട്ടുള്ള ഭേദഗതികൾ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ സർക്കാരിന്റെ ഇടപെടലിന് വഴിവയ്ക്കുന്നതാണെന്ന് ചെന്നിത്തലയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന്, എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് ജസ്റ്റിസ് പി.ഗോപിനാഥ് നിർദേശം നൽകുകയായിരുന്നു. കേസ് വീണ്ടും ജൂലൈ രണ്ടിന് പരിഗണിക്കും.