ജെ.എസ്.സിദ്ധാർഥ്
പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർഥികള്‍ക്ക് ഉപാധികളോടെ ജാമ്യം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 പേർക്കാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സി.എസ്.ഡയസാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
കേസിലെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചെന്നും തുടർന്നും തങ്ങളുടെ കസ്റ്റഡി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യാപേക്ഷ നൽകിയത്. സിദ്ധാർഥന്റെ മരണത്തിന് തങ്ങളാണ് കാരണക്കാരെന്ന ആരോപണങ്ങളും പ്രതികൾ നിഷേധിച്ചിരുന്നു. വിദ്യാർഥികളാണെന്നും തുടർ പഠനത്തിന് അവസരമൊരുക്കണമെന്നും പ്രതികൾ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.
നേരത്തെ സംസ്ഥാന പൊലീസിന്റെയും സിബിഐയുടെയും കേസ് ഡയറികൾ ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. രേഖപ്പെടുത്തിയിട്ടുള്ള സാക്ഷി മൊഴികൾ ഉൾപ്പെടെ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
റാഗിങ്, ആത്മഹത്യ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൽപറ്റ സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2024 ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും മർദിക്കുകയും ചെയ്തതിനെ തുടർന്ന് സിദ്ധാർഥൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കേസ്. ഇതാണ് സിബിഐയുടെ പ്രാഥമിക കുറ്റപത്രത്തിലും പറഞ്ഞിരിക്കുന്നത്.