നടിയെ ആക്രമിച്ച സംഭവത്തിന്റെ ഡിജിറ്റൽ തെളിവുകൾ ചോർന്നതിൽ സർക്കാർ സമർപ്പിച്ച ഉപഹർജി തീർപ്പാക്കി ഹൈക്കോടതി. കീഴ്‌കോടതികളിൽ ലൈംഗിക കുറ്റകൃത്യങ്ങളിന്മേലുള്ള ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഇറക്കിയ മാർഗരേഖകൾ സർക്കുലർ ആയി ഇറക്കണമെന്നായിരുന്നു സർക്കാരിന്റെ ഉപഹർജി.
മാർഗനിർദ്ദേശങ്ങൾ പല കീഴ്‌കോടതികളിലും എത്തിയിട്ടില്ലെന്നും ഇതിനാൽ ഹൈക്കോടതി സർക്കുലർ ഇറക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സെഷൻസ്, മജിസ്ട്രേറ്റ് കോടതികൾക്ക് സർക്കുലർ ബാധകമാക്കണമെന്നും ഉപഹർജിയിൽ പറഞ്ഞിരുന്നു. തുടർന്ന് വിഷയത്തിൽ കോടതി രജിസ്ട്രാറുടെ വിശദീകരണം തേടി. ആക്രമിക്കപ്പെട്ട നടിയുടെ ഹർജിയിലായിരുന്നു സർക്കാരിന്റെ ഉപഹർജി.
ഇന്ന് കേസ് പരിഗണിച്ച കോടതിയിൽ ഡിജിറ്റൽ തെളിവുകൾ സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് ജില്ലാ ജഡ്ജിമാർ, പൊലീസ് മേധാവി എന്നിവർക്ക് കൈമാറിയതായി രജിസ്ട്രാർ അറിയിച്ചു. വിഷയത്തിൽ സ്വമേധയാ ഇടപെടുന്നുണ്ടെന്ന് സിംഗിൾ ബെഞ്ചും വ്യക്തമാക്കി.