വിദ്യാർത്ഥികളുടെ നന്മയ്ക്കായി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമാവില്ലെന്ന് ഹൈക്കോടതി. പെരുമ്പാവൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ തല്ലിയ കേസിലെ നടപടികൾ റദ്ദാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. ക്ലാസ് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന്റെ പേരിലായിരുന്നു വിദ്യാർത്ഥിയെ അദ്ധ്യാപകൻ തല്ലിയത്.
കോടനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ നടപടികളാണ് കോടതി റദ്ദാക്കിയത്. സ്ഥാപനത്തിന്റെ അച്ചടക്കം നിലനിർത്താനും വിദ്യാർത്ഥികളുടെ നന്മ ലക്ഷ്യം വച്ചും ശിക്ഷിക്കുന്നത് ക്രിമിനൽ കേസായി കാണാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഇത് ബാലാവകാശ നിയമങ്ങളുടെ ലംഘനമായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള മർദ്ദനങ്ങളെ ഇത്തരത്തിൽ കാണാനാകില്ലെന്നും കോടതി അറിയിച്ചു. കുട്ടികളെ സ്‌കൂളിൽ ചേർക്കുമ്പോൾ അവരുടെ വ്യക്തിത്വ വികാസത്തിനും അച്ചടക്കത്തിനും വേണ്ടി ശിക്ഷിക്കാനുള്ള അനുവാദവും രക്ഷിതാക്കൾ പരോക്ഷമായി നൽകുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
പെരുമ്പാവൂർ കേസിൽ കുട്ടിയ്ക്ക് ആരോഗ്യത്തിന് ക്ഷതമേൽക്കുന്ന തരത്തിൽ മർദ്ദനം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അദ്ധ്യാപകർക്ക് സ്വയം നിയന്ത്രണം ആവശ്യമാണെന്നും വിലയിരുത്തി.