ഹൈക്കോടതി
കൊച്ചി: ബലാത്സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ സംഭവത്തില്‍ പെൺകുട്ടിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിൻറെ നിഷേധമാണെന്ന് ഹൈക്കോടതി. 16 വയസ്സുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ 27 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതിനല്‍കിക്കൊണ്ടുള്ള അപേക്ഷയിലെ ഉത്തരവിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിൻറെ നിരീക്ഷണം.
ലൈംഗികാതിക്രമത്തിനോ വിവാഹേതര ബന്ധത്തിലോ ഇരയായി ഗര്‍ഭിണിയായതാണെങ്കില്‍ ഇരകള്‍ അനുഭവിക്കുന്നത് വലിയ മാനസിക സംഘർഷവും ദുരിതവുമായിരിക്കും. ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതിയോട് പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
19 വയസ്സുകാരനായ കാമുകനാലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. യുവാവിനെതിരേ കണ്ണൂര്‍ ജില്ലയിലെ പോലീസ് പോക്സോ വകുപ്പടക്കം ചുമത്തി കേസെടുത്തിട്ടുണ്ട്. മകളുടെ ഗര്‍ഭം അലസിപ്പിക്കാനായി അനുമതി തേടി പെൺകുട്ടിയുടെ അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്.
24 ആഴ്ചവരെയുള്ള ഗര്‍ഭം അലസിപ്പിക്കാൻ മാത്രമേ ഗര്‍ഭച്ഛിദ്ര നിയമം അനുമതി നല്‍കുന്നുള്ളൂ. അതേസമയം മെഡിക്കല്‍ ബോര്‍ഡ് പെൺകുട്ടിയെ പരിശോധിച്ചപ്പോൾ ഗര്‍ഭം 27 ആഴ്ച പിന്നിട്ടതായി കണ്ടെത്തിയിരുന്നു.