/kalakaumudi/media/media_files/2025/07/21/image_search_1753105373819-2025-07-21-19-13-14.jpg)
കൊച്ചി : തോട്ടണ്ടി അഴിമതി കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐ യ്ക്ക് അനുമതി നിഷേധിച്ച വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മനപ്പൂർവ്വമായ അനുസരണക്കേട് ആണ് മുഹമ്മദ് ഹനീഷിൽ നിന്ന് ഉണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. സുപ്രീംകോടതി വരെ ശരിവെച്ച വാദം തിരുത്താൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥന് എന്ത് അധികാരമെന്നും കോടതി ചോദിച്ചു. കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകാത്തത് ചോദ്യംചെയ്ത് ഹർജിക്കാരനായ കടകംപള്ളി മനോജ് നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം.
കേസിന്റെ നാൾവഴി
കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ 2006 – 2015 കാലത്തെ തോട്ടണ്ടി ഇടപാടുകളിൽ 500 കോടിയുടെ അഴിമതി നടന്നെന്ന് ആരോപിച്ച് കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്‍കിയ പരാതിയിലാണ് ഹൈക്കോടതി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്.
കോർപറേഷൻ മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരൻ, മുൻ എംഡി കെ.എ. രതീഷ് തുടങ്ങിയവരാണു പ്രതിസ്ഥാനത്ത്. സിബിഐ യുടെ അന്വേഷണത്തിൽ കോടികളുടെ ക്രമക്കേടു കണ്ടെത്തിയിരുന്നു. അന്തിമ റിപ്പോർട്ട് നൽകിയശേഷം പ്രോസിക്യൂഷന് അനുമതി തേടിയപ്പോഴാണ് അന്നത്തെ വ്യവസായ വകുപ്പ് സെക്രട്ടറി ആയിരുന്ന മുഹമ്മദ് ഹനീഷ് അപേക്ഷ തള്ളിയത് .
ചന്ദ്രശേഖരനും രതീഷും ഔദ്യോഗിക പദവിയിലിരുന്നപ്പോൾ നടന്ന ഇടപാടുകളാണെന്നും അതിൽ ക്രമക്കേടുണ്ടെന്നു തെളിയിക്കാൻ ആവശ്യമായ രേഖകൾ സിബിഐ സമർപ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഇടതു സർക്കാരും പ്രോസിക്യൂഷൻ നടപടികൾ നിഷേധിച്ചിരുന്നു. തുടർന്ന് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതോടെ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
വസ്തുതകൾ പരിശോധിക്കാതെയാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്ന് ചൂണ്ടിക്കാട്ടി സിബിഐക്ക് കേസ് അന്വേഷണവുമായി മുന്നോട്ട് പോകാൻ ഹൈക്കോടതി അനുമതി നൽകി. ഇതിനെതിരെ അഴിമതി കേസിൽ പ്രതിയായ ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായ ആർ. ചന്ദ്രശേഖർ, മുൻ എംഡി കെ.എ. രതീഷ് എന്നിവർ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു .