ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്കുയര്‍ത്തും: മുഖ്യമന്ത്രി

 സാമൂഹിക പ്രതിബദ്ധത, പ്രകൃതി സൗഹൃദ നിലപാടുകള്‍, ജനാധിപത്യബോധം എന്നിവ നിലനിര്‍ത്തുന്ന മൂല്യാധിഷ്ഠിത കരിക്കുലം കോഴ്സുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

author-image
Prana
New Update
pinarayi
Listen to this article
0.75x 1x 1.5x
00:00 / 00:00

തൊഴില്‍ രംഗത്തിനാവശ്യമായ നൈപുണ്യം ലഭിക്കുന്നതോടെ പഠനത്തോടൊപ്പം തൊഴിലും മുന്നോട്ട് കൊണ്ടു  പോകാനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് ഇനി ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  സാമൂഹിക പ്രതിബദ്ധത, പ്രകൃതി സൗഹൃദ നിലപാടുകള്‍, ജനാധിപത്യബോധം എന്നിവ നിലനിര്‍ത്തുന്ന മൂല്യാധിഷ്ഠിത കരിക്കുലം കോഴ്സുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പരീക്ഷ മാത്രം മുന്നില്‍ക്കണ്ടുള്ള വിദ്യാഭ്യാസ രീതി തെറ്റാണെന്നും വിദ്യാഭ്യാസത്തെ തുടര്‍പ്രക്രിയായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സമയബന്ധിതമായി വിലയിരുത്താന്‍ സര്‍വകലാശാലകളും കോളേജുകളും  തയാറാകണം. താല്‍പര്യങ്ങള്‍ക്കും അഭിരുചികള്‍ക്കുമനുസരിച്ച് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നടക്കം കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്ന വിപുലമായ സാധ്യതയാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്.
ഏതു വിഷയമായാലും ഒരു കോഴ്സിലും പരാജയപ്പെടാതെ പഠിച്ചു കഴിവു തെളിയിക്കുന്ന വിദ്യാര്‍ഥികളുണ്ടാകും. അവര്‍ക്ക് തുടക്കം മുതല്‍ ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കുന്നതുവരെ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മുഖേന സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിവരുന്നുണ്ട്. അതിനുപുറമെ പ്രതിഭ തെളിയിക്കുന്ന ഗവേഷകര്‍ക്കായി പല തലങ്ങളിലുള്ള സ്‌കോളര്‍ഷിപ്പുകളും അവാര്‍ഡുകളും ലഭ്യമാക്കുന്നുണ്ട്. സമാനമായ ഇത്തരം ധാനസഹായമോ പ്രോത്സാഹനങ്ങളോ അംഗീകാരങ്ങളോ രാജ്യത്ത് മറ്റേതെങ്കിലും സംസ്ഥാനങ്ങളിലോ വിദേശരാജ്യങ്ങളിലോ ഇല്ല എന്ന വസ്തുത നമ്മുടെ വിദ്യാര്‍ഥികളും അധ്യാപകരും അറിഞ്ഞിരിക്കണം.
മൂന്നു വര്‍ഷത്തിലൂടെ ബിരുദം നേടുന്നതിനോടൊപ്പം  നാല് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഹോണേഴ്സ് ഡിഗ്രിയിലൂടെ പിഎച്ച്ഡി ചെയ്യാനുള്ള അവസരവും നിലവിലെ നാല് വര്‍ഷ ഡിഗ്രി കോഴ്സിലുണ്ട്. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഏത് ദിശയിലാണ് പോകേണ്ടതെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശിക്കാന്‍ കഴിയുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇത്തരത്തില്‍ ആര്‍ജിക്കുന്ന ഗവേഷണ ഫലങ്ങള്‍ സമൂഹത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയുന്ന രീതിയിലേക്ക് മാറ്റാന്‍ വിദ്യാര്‍ഥി, അധ്യാപക സമൂഹങ്ങള്‍ ശ്രദ്ധിക്കണം. ട്രാന്‍സ്ലേഷണല്‍ ഗവേഷക ലാബുകള്‍, സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ സെന്ററുകള്‍, ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ എന്നിവക്ക് സാധ്യമായ എല്ലാ പ്രോത്സാഹനവും സര്‍ക്കാര്‍ നല്‍കി വരികയാണ്. ദേശീയ അന്തര്‍ദേശീയ റാങ്കിങ്ങില്‍ മുന്നിലെത്തിയ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നമുക്കുള്ളത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശേഷി വര്‍ധിപ്പിച്ച് 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തമാക്കണമെന്നും  അതിനുള്ള മികച്ച അവസരങ്ങളിലൊന്നാണ് നാല് വര്‍ഷ ബിരുദ കോഴ്സുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

cheif minister pinarayi vijayan