ദേശീയപാതയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരം വേണം: ഹൈക്കോടതി

ദേശീയപാതയില്‍ യാത്രക്കാര്‍ വലിയ പ്രശ്‌നമാണ് നേരിടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ടോള്‍ നല്‍കുന്ന യാത്രക്കാരുടെ സൗകര്യം പ്രധാനമാണ്. തടസ്സം കൂടാതെ പാത ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് കഴിയണം. റോഡ് ഗതാഗത യോഗ്യമല്ലെങ്കില്‍ ടോളുകൊണ്ട് കാര്യമില്ലെന്നും കോടതി പറഞ്ഞു

author-image
Biju
New Update
highcourt of kerala

കൊച്ചി: മണ്ണുത്തി  ഇടപ്പള്ളി ദേശീയപാതയിലെ ദുരിതയാത്രയില്‍ കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി. ഒരാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുമെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു.

ദേശീയപാതയില്‍ യാത്രക്കാര്‍ വലിയ പ്രശ്‌നമാണ് നേരിടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ടോള്‍ നല്‍കുന്ന യാത്രക്കാരുടെ സൗകര്യം പ്രധാനമാണ്. തടസ്സം കൂടാതെ പാത ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് കഴിയണം. റോഡ് ഗതാഗത യോഗ്യമല്ലെങ്കില്‍ ടോളുകൊണ്ട് കാര്യമില്ലെന്നും കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിക്കാമെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. അതിനകം പ്രശ്‌നം പരിഹരിക്കണമെന്നും ടോള്‍ നിര്‍ത്തലാക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ അറിയിക്കാനും കോടതി നിര്‍ദേശിച്ചു. വിഷയം അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.

പാലിയേക്കരയിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നേരത്തെയും ദേശീയപാത അതോറിറ്റിയെ വിമര്‍ശിച്ചിരുന്നു. സര്‍വീസ് റോഡുകള്‍ പോലും സഞ്ചാരയോഗ്യമല്ലെന്ന് പരാതി ഉയരുന്ന സാഹചര്യത്തിലായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. ഇത്തരത്തിലൊരു പ്രശ്‌നം ഉണ്ടാകുമെന്ന് ദേശീയപാത അതോറിറ്റി മുന്‍കൂട്ടി അറിയണമായിരുന്നെന്നും കോടതി അഭിപ്രായപ്പെട്ടു.

 

highcourt of kerala