'വേടന്‍ കഞ്ചാവ് ഉപയോഗിച്ചു'; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

ഏപ്രില്‍ 28നാണ് വേടന്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ നിന്ന് തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് കഞ്ചാവ് പിടികൂടിയത്. വേടനടക്കം 9 പ്രതികള്‍ കേസില്‍ ഉണ്ടായിരുന്നു. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

author-image
Biju
New Update
vedan 222

കൊച്ചി: കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഹില്‍ പാലസ് പൊലീസ്. തൃപ്പൂണിത്തുറ കോടതി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വേടന്‍ കഞ്ചാവ് ഉപയോഗിച്ചു എന്നാണ് കുറ്റപത്രത്തിലുള്ളത്. 

ഏപ്രില്‍ 28നാണ് വേടന്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ നിന്ന് തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് കഞ്ചാവ് പിടികൂടിയത്. വേടനടക്കം 9 പ്രതികള്‍ കേസില്‍ ഉണ്ടായിരുന്നു. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. കഞ്ചാവ് കേസില്‍ അറസ്റ്റിലായതിന് ശേഷം വേടനെതിരെ പുലിപ്പല്ല് കേസും ഉണ്ടായിരുന്നു.

കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കമാണ് വേടന്റെ ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത്. തീന്‍ മേശക്ക് ചുറ്റും ഇരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെയാണ് വേടനും സംഘവും പിടിയിലായത് എന്നാണ് എഫ്ഐആറില്‍ പറയുന്നത്. വേടന്റെ ഫ്‌ലാറ്റിലെ ഹാള്‍ നിറയെ പുകയും രൂക്ഷ ഗന്ധവുമായിരുന്നു. 

ബീഡിയില്‍ നിറച്ചും കഞ്ചാവ് വലിച്ചു. ഇവര്‍ കഞ്ചാവ് വാങ്ങിയത് ചാലക്കുടിയിലെ ആഷിഖില്‍ നിന്നാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. കഞ്ചാവ് കൈവശം വച്ചതിന് വേടനെയും റാപ് സംഘത്തിലെ അംഗങ്ങളായ എട്ട് പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

വേടന് പുറമെ ആറന്മുള സ്വദേശി വിനായക് മോഹന്‍, തിരുവനന്തപുരം കൈമനം സ്വദേശി വൈഷ്ണവ് ജി പിള്ള, സഹോദരന്‍ വിഗനേഷ് ജി പിള്ള, പെരിന്തല്‍മണ്ണ സ്വദേശി ജാഫര്‍, തൃശൂര്‍ പറളിക്കാട് സ്വദേശി കശ്യപ് ഭാസ്‌കര്‍, നോര്‍ത്ത് പറവൂര്‍ സ്വദേശി വിഷ്ണു കെ.വി, കോട്ടയം മീനടം സ്വദേശി വിമല്‍ സി റോയ്, മാള സ്വദേശി ഹേമന്ത് വിഎസ് എന്നിവരാണ് കേസിലെ പ്രതികള്‍. ഫ്‌ലാറ്റില്‍ നിന്ന് 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു. മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

Rapper Vedan