/kalakaumudi/media/media_files/2025/06/19/screenshot_20250619_115622_facebook-2025-06-19-12-45-22.jpg)
കൊല്ലം : സാറിപ്പോ ഇത്രേം വലിയൊരു നിലയിലെത്തി നിൽക്കുന്നു.. സാറിനെപ്പോലൊരു സയൻ്റിസ്റ്റാകാൻ ഇവിടിരിക്കുന്ന ഓരോ കുട്ടികളും എന്തൊക്കെയാണ് ചെയ്യേണ്ടത്?” അക്കാദമിക് രംഗത്ത് മികച്ച വിജയം കരസ്ഥമാക്കിയ കൊട്ടാരക്കരയിലെ വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച മെറിറ്റ് ഇവനിങ്ങിൽ മുഖ്യാഥിതിയായെത്തിയ ഐഎസ്ആർഓ യുടെ മുൻ ചെയർമാൻ ഡോ. എസ് സോമനാഥിനോട് ഒരു കൊച്ചുമിടുക്കൻ ചോദിച്ച ചോദ്യമാണ്.
മലയാളം മീഡിയത്തിൽ പഠിച്ച് ഉപരിപഠനത്തിനായി മഹാരാജാസിൽ എത്തിയ ആദ്യ മാസങ്ങളിൽ ഭാഷ കൈകാര്യം ചെയ്യുന്നതിൽ തനിക്കുണ്ടായ വിഷമതകൾ പറഞ്ഞു കൊണ്ടായിരുന്നു കുട്ടികളുടെ ചോദ്യങ്ങൾക്കുള്ള മറുപടികൾ അദ്ദേഹം നൽകിയത്. സാഹചര്യങ്ങൾ പ്രയോജനപ്പെടുത്താൻ കഴിവുള്ളവരാണ് ഇന്നത്തെ തലമുറ. അതുകൊണ്ട് തന്നെ മത്സരവും കൂടുതലാണ്. ഒരു ശാസ്ത്രജ്ഞൻ ആകാൻ വേണ്ട പ്രധാന ഗുണം ആ വിഷയത്തോടുള്ള അതിയായ സ്നേഹമാണ് അതുണ്ടെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ജീവിതത്തിൽ ആഗ്രഹിക്കുന്ന തലത്തിൽ എത്തിച്ചേരുവാൻ കഴിയും. അക്കാദമിക് മികവിൻ്റെ ബഹിരാകാശങ്ങളെ എങ്ങനെ കീഴടക്കാമെന്നും അദ്ദേഹം അവർക്ക് വിശദീകരിച്ചുകൊടുത്തു.ഇത്തരം നിരവധി വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ലളിതമായി അവരിൽ ഒരാളായി അദ്ദേഹം മറുപടി പറഞ്ഞു.
സിവിൽ സർവീസ് പരീക്ഷയിൽ 47 ആം റാങ്ക് നേടിയ ജി.പി നന്ദന, സർവകലാശാല റാങ്ക് ജേതാക്കൾ, പി എച്ച് ഡി നേടിയവർ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ ഉൾപ്പെടെയുള്ള 1600 ൽ അധികം പ്രതിഭകൾക്കാണ് ഈ ചടങ്ങിൽ ആദരവ് നൽകിയത്. കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, സാങ്കേതിക സർവ്വകലാശാല മുൻ പ്രൊ വൈസ് ചാൻസിലർ ഡോ. അയൂബ് എന്നിവരും മറ്റ് അതിഥികളും ജനപ്രതിനിധികളും വിദ്യാർത്ഥികളോട് സംസാരിച്ചു.