വയനാട് കോൺഗ്രസ് ട്രെഷറർ എൻഎം വിജയന്റെ ആത്മഹത്യപ്രേരണ കേസിൽ പ്രതിയായ ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എംഎൽഎയെയും ഡിസിസി പ്രസിഡൻറിനെയും ഉടൻ അറസ്റ്റ് ചെയ്യണം. പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറാവണം. എൻഎം വിജയനെ കോൺഗ്രസ് നേതൃത്വം കൊലയ്ക്ക് കൊടുത്തതാണ്. അദ്ദേഹത്തിന്റെ കത്ത് കിട്ടിയിട്ടും മിണ്ടാതിരുന്ന കോൺഗ്രസിന്റെ ഉന്നത നേതൃത്വം മനുഷ്യത്വ വിരുദ്ധമായ സമീപനമാണ് കൈക്കൊണ്ടത്. വയനാട്ടിലും സംസ്ഥാനത്തും കോൺഗ്രസ് നടത്തുന്ന സഹകരണ കൊളളയുടെ രക്തസാക്ഷിയാണ് വിജയനെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ സിപിഎം നേതാക്കൾ ജയിലിലെത്തി മുദ്രാവാക്യം വിളിച്ച് സ്വീകരിച്ചത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇതിനെ ന്യായീകരിക്കുക വഴി ഭീകരപ്രസ്ഥാനത്തിന്റെ തലവനാണ് താനെന്ന് എംവി ഗോവിന്ദൻ പരസ്യപ്രഖ്യാപനം നടത്തുകയാണ്. എല്ലാകാലത്തും കൊടും ക്രിമിനലുകളെയും കൊലയാളികളെയും പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.