തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശത്തുള്ളവരുടെ മുഴുവൻ വായ്പയും എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹതഭാഗ്യരെടുത്ത വായ്പകൾ ബാങ്കുകൾ ആകെ കൊടുത്ത വായ്പയുടെ ചെറിയ ഭാഗം മാത്രമാണ്. ദുരന്തമുണ്ടായത് ചെറിയ ഭൂപ്രദേശത്താണ്. അവിടെയുള്ളവരുടെ വായ്പയെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. അവർക്ക് ഇപ്പോൾ തിരിച്ചടക്കാൻ കഴിയാത്ത സ്ഥിതിയാണ്. അതിൽ മാതൃകാപരമായ നടപടിയുണ്ടാകേണ്ടതാണ്. വായ്പകളുടെ കാര്യത്തിൽ കേരള ബാങ്ക് സ്വീകരിച്ച മാതൃകാപരമായ നിലപാട് സ്വീകരിക്കണം. എസ്എൽബിസി യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഏതെല്ലാം തലത്തിലാണോ അനുമതി വാങ്ങേണ്ടത് അതു വാങ്ങി, പ്രദേശത്തെ കടം പൂർണമായി എഴുതിത്തള്ളുന്ന നിലപാട് ഓരോ ബാങ്കും സ്വീകരിക്കണം. ബാങ്കുകൾക്ക് അതു ചെറിയ ബാധ്യത മാത്രമേ വരുന്നുള്ളൂവെന്നും എസ്എൽബിസി യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ പങ്കെടുക്കുന്ന റിസർവ് ബാങ്കിന്റേയും നബാർഡിന്റേയും അധികാരികൾ ഇതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ചെറിയ സഹായധനം സർക്കാർ കൊടുത്തു. ഇത് ബാങ്കു വഴിയാണല്ലോ കൊടുക്കുക. കേരള ഗ്രാമീൺ ബാങ്കിൽ പണം എത്തിയപ്പോൾ അവർ ബാധ്യതയിൽ നിന്നും ഈടാക്കുകയാണ് ചെയ്തത്. ഇതുപോലൊരു ഘട്ടത്തിൽ യാന്ത്രികമായി പെരുമാറാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.