തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും ചട്ടവിരുദ്ധ നിയമനം.മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഓഫീസിൽ നിന്നും ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച സിജെ സുരേഷ് കുമാറിന് അതേ തസ്തികയിൽ പുനർ നിയമനം നൽകിയതാണ് ഇപ്പോൾ വിവാദമാകുന്നത്.ധനവകുപ്പിന്റെ എതിർപ്പ് മറികടന്നാണ് നിയമനം.സംഭവത്തിൽ അക്കൗണ്ട് ജനറൽ വിശദീകരണം തേടി.
പുനർ നിയമന വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിന്റെ ഓഫീസിൽ ജോയിന്റ് സെക്രട്ടറിയെ നിയമിച്ചിരിക്കുന്നത്. കോടതി ഉത്തരവും ചട്ടവും പാലിക്കപ്പെട്ടില്ലെന്ന് അക്കൗണ്ട് ജനറൽ വ്യക്തമാക്കി. പുനർ നിയമനം നൽകണമെങ്കിൽ പുതിയ തസ്തിക സൃഷ്ടിക്കണമെന്നതാണ് ചട്ടം.
വിരമിച്ച ഉദ്യോഗസ്ഥനെ വീണ്ടും നിയമിക്കാൻ കോടതി വിധികളോ ചട്ടങ്ങളോ അനുവദിക്കുന്നില്ല. ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഈ നിയമനം പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ക്യാബിനറ്റിൽ കൊണ്ടുവന്ന് ഓവർ റൂൾ ചെയ്താണ് നിയമനം നൽകിയിരിക്കുന്നത്. ചട്ടവിരുദ്ധമായ ഈ നിയമനത്തിൽ എജി പൊതുഭരണ വകുപ്പിനോട് വിശദീകരണം തേടിയിട്ടുണ്ട്.