/kalakaumudi/media/media_files/2024/10/26/WjBn8aG8Rqox6KNwuv8N.jpeg)
തൃക്കാക്കര: തൃക്കാക്കരയിൽ മഞ്ഞപ്പിത്തത്തിന് പുറമേ എലിപ്പനിയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പരിശോധന കർശനമാക്കി ആരോഗ്യ വിഭാഗം.തൃക്കാക്കരയിൽ ചിറ്റേത്തുകര,നിലംപതിഞ്ഞി മുഗൾ പ്രദേശത്താണ് മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ചിറ്റേത്തുകര കണ്ണങ്കേരി വാർഡിൽ ഇന്നലെ എലിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂലേപ്പാടൻ വീട്ടിൽ സന്ദീപിനാണ് എലിപ്പനി ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
ഈ പ്രദേശങ്ങളിൽ രോഗം പടർന്നുപിടിക്കാനുള്ള മുൻകരുതൽ ആരോഗ്യ വകുപ്പ് സ്വീകരിച്ചു.ക്ലോറിനേഷൻ ഉൾപ്പടെ പ്രവർത്തനങ്ങൾ ഊർജിതമാക്കി.ചിറ്റേത്തുകര,നിലംപതിഞ്ഞി മുഗൾ പ്രദേശങ്ങളിലെ എട്ടോളം ഹോട്ടലുകൾ.റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി.
# ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി
തൃക്കാക്കര നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി.പഴകിയ ചിക്കൻ,ബീഫ്,വറുത്ത ചിക്കൻ,ദിവസങ്ങൾ പഴക്കമുള്ള ഇടിയപ്പം,ചപ്പാത്തി തുടങ്ങി പഴകിയ ഭക്ഷണങ്ങളാണ് പിടികൂടിയത്.കാക്കനാട് ജങ്ഷനിലെ കടയിൽ നിന്നും പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.കൂടാതെ 90 കിലോ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടി.
# മഞ്ഞപ്പിത്തം: കൂടുതൽ ശ്രദ്ധവേണം
കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മഞ്ഞപ്പിത്തം (വൈറൽ ഹെപ്പറ്റൈറ്റിസ് ) മഞ്ഞപ്പിത്തം എ, ഇ വിഭാഗങ്ങൾ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിലും കണ്ണിനും ശരീരത്തിലും മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നു.ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസ് ബാധ മലിന ജലം, മലിനമായ ആഹാരം, രോഗിയുമായുള്ള സമ്പർക്കം എന്നിവ വഴി പകരും. രോഗബാധിതനായ ഒരാൾ കുടുംബാംഗങ്ങൾക്ക് ഭക്ഷണം തയ്യാറാക്കുമ്പോഴും ആഹാരം പങ്കിട്ടു കഴിക്കുമ്പോഴും സമ്പർക്കം പുലർത്തുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരാം. രോഗിയെ ശുശ്രൂഷിക്കുന്നവർ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകേണ്ടതാണ്. മലിനമായ കൈകളിലൂടെയും മറ്റും രോഗാണുക്കൾ വെള്ളത്തിലും ഭക്ഷണത്തിലും കലരുന്നതു വഴി രോഗം പകരുന്നു. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടുന്നതിലൂടെ രോഗം മാരകമാകുന്നത് തടയാം.