/kalakaumudi/media/media_files/2025/01/27/ZdbEcjHrmMxmmTMDUAh5.jpg)
തൃക്കാക്കര: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും,അമിതമായ ഓട്ടോ കൂലി വാങ്ങിയ സംഭവത്തിൽ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് ആർ.ടി.ഓ സസ്‌പെന്റ് ചെയ്തു. ഉണിച്ചിറ സ്വദേശി എം.എസ്.സുരേഷിന്റെ ലൈസൻസാണ് എറണാകുളം ആർ.ടി. ടി.എം ജെർസൺ സസ്‌പെന്റ് ചെയ്‍തത്. ഈ മാസം 16 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇടപ്പള്ളി ടോൾ ജങ്ഷനിലുള്ള ഓട്ടോ സ്റ്റാന്റിൽ നിന്നും വീട്ടമ്മ എളമക്കര ചാമ്പ്യൻസ് സ്കൂളിലെ മകളെ വിളിക്കുന്നതിനായി സുരേഷിന്റെ ഓട്ടോ വിളിച്ചത്.സ്കൂളിലെത്തിയതോടെ കാത്തിരിക്കാൻ പറ്റില്ലെന്ന് ഓട്ടോ ഡ്രൈവർ വീട്ടമ്മയെ അറിയിച്ചു.ഉടൻ പോകാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല.
തുടർന്ന് അസഭ്യം പറയുകയായിരുന്നു. ഇരുവരെയും കയറ്റാൻ നിൽക്കാതെ 80 രൂപ ഓട്ടോ ചാർജ് വാങ്ങി ഓട്ടോ ഡ്രൈവർ സ്ഥലം വിടുകയായിരുന്നു. യുവതിയുടെ ഭർത്താവ് വാഹനത്തിന്റെ ഫോട്ടോ ഉൾപ്പടെ എറണാകുളം ആർ.ടി.ഓക്ക് പരാതി നൽകുകയായിരുന്നു.തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ വി.എ അസീം,സുനിൽ എന്നിവരുടെ ഓട്ടോ ഡ്രൈവറെ പിടികൂടി ആർ.ടി.ഓ ക്ക് മുന്നിലെത്തിച്ചു. താൻ അസുഖ ബാധിതന്നാണെന്നും,മരുന്ന് കഴിക്കേണ്ടതിനാലാണ് താൻ ട്രിപ്പ് പാതിവഴിയിൽ അവസാനിപ്പിച്ചതെന്നായിരുന്നു ഓട്ടോ ഡ്രൈവറുടെ വിശദീകരണം. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാകാൻ ആർ.ടി.ഓ നിർദേശിച്ചു.തുടർന്ന് ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റിൽ യാതൊരു അസുഖവും ഇല്ലെന്ന് വ്യക്തമായതോടെയാണ് ഓട്ടോ ഡ്രൈവറുടെ ലൈസൻസ് ആർ.ടി.ഓ ഒരുമാസത്തേക്ക് സസ്‌പെന്റ് ചെയ്തത്.കൂടാതെ മോട്ടോർ വാഹന വകുപ്പിന്റെ ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും നിർദേശിച്ചു.