തിരുവനന്തപുരം ∙ ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുടെ ബോംബ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻ നന്ദിയോട് പൊട്ടൻചിറ അനിഴത്തിൽ വിഷ്ണുവിന്റെ (35) ഭൗതികശരീരം 'പനോരമ' വീട്ടിലേക്ക് എത്തിച്ചു. വിഷ്ണു പുതുതായി പണികഴിപ്പിച്ച വീടാണിത്. ഉച്ചയോടെ പാലോട് കരിമൺകോട് ശാന്തികുടീരം പൊതുശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ഭൗതികശരീരം രാവിലെ താന്നിമൂട് ചുണ്ടകരിക്കകത്തെ വീട്ടിലേക്കാണ് ആദ്യം എത്തിച്ചത്. തുടർന്നു പൊട്ടൻചിറയിലെ കുടുംബവീട്ടിൽ എത്തിച്ചു. പൊതു ദർശനത്തിനു ശേഷം 10 മണിയോടെ വിലാപയാത്രയായി പുറപ്പെട്ടു. നന്ദിയോട് ജംക്‌ഷനിലും വിഷ്ണു പഠിച്ച എസ്‌കെവി ഹയർസെക്കൻഡറി സ്‌കൂളിലും പൊതുദർശനം നടത്തി. തുടർന്നായിരുന്നു പാലോട് കരിമൺകോട് ശാന്തികുടീരം പൊതുശ്മശാനത്തിൽ സംസ്‌കാരം.
മൃതദേഹം പൊതുശ്മശാനത്തിൽ ദഹിപ്പിക്കണമെന്ന വിഷ്ണുവിന്റെ ആഗ്രഹപ്രകാരമാണു ശാന്തികുടീരത്തിൽ സംസ്‌കരിച്ചത്. മന്ത്രിമാരായ വി.ശിവൻകുട്ടി, ജെ.ചിഞ്ചുറാണി, എംഎൽഎമാർ, രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖർ, നാട്ടുകാർ അടക്കം വലിയ ജനാവലി വിഷ്ണുവിന്റെ വീട്ടിൽ ആശ്വാസവാക്കുകളുമായി എത്തി.