/kalakaumudi/media/media_files/2025/05/06/YqoSGCH44cSyZ5zeZ9X8.jpg)
കൊച്ചി: യു.കെയിൽ ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസിൽ അറസ്റ്റിലായ എഡ്യുക്കേഷൻ കൺസൾട്ടൻസി ഉടമ ഡോ. കാർത്തിക പ്രദീപിനെതിരെ വ്യാപക പരാതി. ഇന്നലെ മൂന്ന് കേസുകൾകൂടി രജിസ്റ്റർചെയ്തു. ടേക്ക് ഒഫ് ഓവർസീസ് എഡ്യുക്കേഷൻ കൺസൾട്ടൻസി ഉടമയായ ഇവരെ തൃശൂർ സ്വദേശിനിയുടെ പരാതിയിൽ കഴിഞ്ഞദിവസം കോഴിക്കോട് നിന്നാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തത്. അറസ്റ്റിലായ വിവരം പുറത്തായതോടെയാണ് കൂടുതൽ പരാതികൾ എത്തിയത്.
മൂന്നുമുതൽ എട്ടുലക്ഷം രൂപവരെയാണ് കാർത്തിക ഉദ്യോഗാർത്ഥികളിൽ നിന്ന് കൈക്കലാക്കിയത്. യുക്രെയിനിൽ ഡോക്ടറാണെന്നാണ് ഇവർ അവകാശപ്പെടുന്നത്. ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. സോഷ്യൽ വർക്കറായി ജോലിനൽകാമെന്ന് പറഞ്ഞാണ് പല തവണയായി തൃശൂർ സ്വദേശിനിയുടെ പക്കൽനിന്ന് 5.23 ലക്ഷംരൂപ കൈപ്പറ്റിയത്. 2024 ആഗസ്റ്റ് 26 മുതൽ ഡിസംബർ 14 വരെയുള്ള കാലയളവിൽ ഗൂഗിൾപേ വഴിയാണ് പണം നൽകിയത്. പത്തനംതിട്ട സ്വദേശിനിയായ ഇവർ തൃശൂരിലാണ് നിലവിൽ താമസിക്കുന്നത്.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ പൊലീസ് സ്‌റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. കേസായതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവർ മുങ്ങുകയായിരുന്നു. ടേക്ക് ഒഫ് ഓവർസീസ് എഡ്യുക്കേഷൻ കൺസൾട്ടൻസിക്ക് ലൈസൻസില്ലെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ടെന്നും പണവും രേഖകളും വാങ്ങിയശേഷം ജോലി നൽകാതിരിക്കുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു.