കല്‍പ്പറ്റ: വയനാട്ടില്‍ സിപിഎം തലപ്പത്ത് അഴിച്ചുപണി. പാർട്ടി യുവ നേതാവ് കെ റഫീക്കിനെ സിപിഎം ജില്ലാ സെക്രട്ടറിയായി പ്രഖ്യാപിച്ച് നേതൃത്വം.മുന്‍ ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ വീണ്ടും തുടരുമെന്ന വിലയിരുത്തിലിനിടെയാണ് നേതൃസ്ഥാനത്തേക്ക് കെ റഫീക്ക് അപ്രതീക്ഷിതമായി എത്തിയത്. നിലവില്‍ ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയാണ് റഫീക്ക്
പുതുതായി തെരഞ്ഞെടുക്കപ്പെട്ട 27 അംഗകമ്മറ്റിയില്‍ ഭൂരിഭാഗം പേരും റഫീക്കിനെ പിന്തുണയ്ക്കുകയായിരുന്നു. 16 അംഗങ്ങളുടെ പിന്തുണയോടെയാണ് റഫീക്ക് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോര്‍ച്ചയെ തുടർന്ന് ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ ഗഗാറിനെതിരെ ഒരുവിഭാഗം രംഗത്ത് എത്തിയിരുന്നു.
അതേസമയം, സമ്മേളം ഐകകണ്ഠ്യനേയാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തതെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയാജനും പികെ ശ്രീമതിയും മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ കമ്മറ്റി, ജില്ലാ സെക്രട്ടറി, സംസ്ഥാന സമ്മേളന പ്രതിനിധികള്‍ എല്ലാ ഐകകണ്ഠ്യനേയാണ് തെരഞ്ഞെടുത്തതെന്ന് ഇപി ജയരാജന്‍ പറഞ്ഞു. പിന്നെ എന്തിനാണ് സമ്മേളനത്തില്‍ മത്സരമെന്ന് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കുന്നത്? സമ്മേളനത്തില്‍ പുതിയ സെക്രട്ടറിമാര്‍ വരും. പഴയ സെക്രട്ടറിമാര്‍ വേറെ ചുമതലയേറ്റെടുത്ത് പ്രവര്‍ത്തിക്കും അതല്ലേ പാര്‍ട്ടി രീതി. മാധ്യമപ്രവര്‍ത്തകര്‍ തെറ്റായ ധാരണകള്‍ വച്ച് പുലര്‍ത്തി പാര്‍ട്ടിക്ക് നേരെ ആക്ഷേപം കണ്ടെത്താന്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ കൊടുക്കാതെ നടന്ന കാര്യങ്ങള്‍ സത്യസംബന്ധമായി റിപ്പോര്‍ട്ട് ചെയ്യൂ എന്നും ജയരാജന്‍ പറഞ്ഞു. സമ്മേളനത്തില്‍ മത്സരം ഉണ്ടായിട്ടില്ലെന്ന് പികെ ശ്രീമതിയും മാധ്യമങ്ങളോട് പറഞ്ഞു.
ജില്ലാ സമ്മേളനത്തിൽ തെരഞ്ഞെടുത്ത 27 അംഗ കമ്മറ്റിയില്‍ അഞ്ച് പുതുമുഖങ്ങള്‍ ഉണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂടിയായ 36കാരനായ റഫീക്ക് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സിപിഎം ജില്ലാ സെക്രട്ടറിയാണ്.