തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പിപി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.ആത്മഹത്യ ചെയ്ത എഡിഎമ്മും കുടുംബവും സിപിഎം അനുഭാവികളാണ്. ഇടതുപക്ഷ അനുഭാവികളായവർക്ക് പോലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് പിപി ദിവ്യയെ പോലുള്ള സിപിഎം നേതാക്കൾ ഉണ്ടാക്കുന്നത്. ഇത് ഭരണരംഗത്ത് ഗുണകരമല്ല.
സിപിഎമ്മിൻറെ ഇംഗിതത്തിനു വഴങ്ങിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ ശത്രുവായി കാണുകയാണ്.ആത്മഹത്യ ചെയ്ത എഡിഎം കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥനായിരുന്നില്ലെന്നാണ് സഹപ്രവർത്തകരും നാട്ടുകാരും പറയുന്നത്. ഈ ഉദ്യോഗസ്ഥനെതിരെ ആക്ഷേപം ഉണ്ടായിരുന്നെങ്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് നിയമപരമായി പരാതി നൽകാമായിരുന്നല്ലോ? രേഖകളുണ്ടെങ്കിൽ അതെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി അന്വേഷിക്കുക ആയിരുന്നു വേണ്ടത്. അതിന് നിൽക്കാതെ പൊതുമധ്യത്തിൽ ആ ഉദ്യോഗസ്ഥനെ അധിക്ഷേപിച്ച് ആത്മഹത്യയിലേക്ക് തള്ളവിടുകയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയതത്. ഗുരുതരമായ കുറ്റമാണിത്. എഡിഎമ്മിനെതിരെ പരാതി ഉണ്ടായിരുന്നെങ്കിൽ കേസെടുത്ത് അന്വേഷിക്കണമായിരുന്നു. സത്യം പുറത്ത് വരണം. അതല്ലാതെ കൈക്കൂലിക്കാരനെന്ന് പരസ്യമായി ആരോപണം ഉന്നയിച്ച് ഒരു ഉദ്യോഗസ്ഥനെ അത്മഹത്യയിലേക്ക് തള്ളിവിടുകയല്ല ചെയ്യേണ്ടിയിരുന്നത്.
കണ്ണൂരിൽ എഡിഎമ്മായി വന്ന സന്ദർഭം മുതൽ അറിയാവുന്ന ഉദ്യോഗസ്ഥനാണ് നവീൻ ബാബു. ഒരു പരാതിയും അദ്ദേഹത്തിനെതിരെ ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെയുള്ള ഉദ്യോഗസ്ഥനെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അപമാനിച്ചത്. യാത്രയയപ്പ് ചടങ്ങിനിടെ അപ്രതീക്ഷിതമായിട്ടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അവിടെ കടന്ന് ചെന്നത്. അവർക്ക് അവിടെ ക്ഷണമില്ലായിരുന്നു. ക്ഷണിക്കാത്തയിടത്ത് മനപൂർവ്വം ഉദ്യോഗസ്ഥനെ അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്ന് ചെന്നത്. എഡിഎമ്മിന്റെ ആത്മഹത്യക്ക് ഉത്തരവാദി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. അവർക്ക് ആ പദവിയിൽ തുടരാൻ യോഗ്യതയില്ലെന്നും കെ.സുധാകരൻ പറഞ്ഞു.