കക്കയം ഇക്കോ ടൂറിസം കേന്ദ്രം (ഫയൽ ചിത്രം)
കക്കയം: കാട്ടുപോത്ത് ആക്രമണത്തിൻറെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന കക്കയം ഇക്കോ ടൂറിസം കേന്ദ്രം തുറന്നു. കരിയാത്തുംപാറയിലും തോണിക്കടവിലുമെത്തുന്ന സഞ്ചാരികൾ വെള്ളിയാഴ്ചമുതല്‍ കക്കയം ഡാം സൈറ്റ് ചുരം കയറാന്‍ തുടങ്ങി. മേയ് ഒന്നുമുതല്‍ ഹൈഡല്‍ ടൂറിസം കേന്ദ്രം തുറന്നിരുന്നു. സഞ്ചാരികള്‍ക്കാവശ്യമായ സുരക്ഷ ഒരുക്കുമെന്ന് വനംവകുപ്പ്-ഹൈഡല്‍ അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും വനമേഖലയോടുചേര്‍ന്ന മേഖലകളിൽ ആവശ്യമായ ഗൈഡുമാരും വാച്ചര്‍മാരും ഇല്ലാതിരുന്നത് പരാതികള്‍ക്കിടയാക്കി.
ജനുവരി 20-ന് കാട്ടുപോത്ത് വിനോദസഞ്ചാരികളെ ആക്രമിച്ചതിനെത്തുടര്‍ന്നാണ് വിനോദസഞ്ചാരകേന്ദ്രം അടച്ചിട്ടത്. മാര്‍ച്ച് അഞ്ചിന്കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരു കർഷകൻ മരിച്ചതോടെ ടൂറിസം കേന്ദ്രത്തിലെ നിയന്ത്രണം കര്‍ശനമാക്കി.വേനലിന്റെ കഠിനമായതോടെ ഡാം സൈറ്റ് മേഖലയിലെ ടൂറിസത്തെ കാര്യമായി ബാധിച്ചിട്ടുണ്ട് .
കക്കയം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ജില്ലാ ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സിയുടെ തീരുമാനപ്രകാരം ടിക്കറ്റ് നിരക്കുകൾ കൂട്ടിയിട്ടുണ്ട്. മുതിര്‍ന്നവരുടെ ടിക്കറ്റ് 40 രൂപയില്‍നിന്ന് 50 ആയും കുട്ടികളുടേത് 20 രൂപയില്‍നിന്ന് 30 രൂപയായുമാണ് കൂട്ടിയത്. മലബാര്‍ വന്യ ജീവി സങ്കേത്തതിന്റെ ഭാഗമായതിനാല്‍ പത്തുരൂപ സാങ്ച്വറി ഫീസായി ഈടാക്കുന്നതിനാലാണ് ടിക്കറ്റ് 50 രൂപ നല്‍കേണ്ടിവരുന്നത്.