പോളിടെക്നിക് ഹോസ്റ്റലിലെ ലഹരിവേട്ട; സമഗ്ര അന്വേഷണമെന്ന് മന്ത്രി

കളമശേരി പോളിടെക്‌നിക് കോളേജിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്ന് ഇന്നലെ രാത്രിയാണ് വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ 2 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്

author-image
Biju
New Update
BINDHU

തൃശ്ശൂര്‍: കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ് ഹോസ്റ്റലിലെ ലഹരിക്കേസില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സമഗ്ര അന്വേഷണത്തിനായി സിറ്റര്‍ ജോയന്റ് ഡയറക്ടര്‍ ആനി എബ്രഹാമിനെ അന്വേഷണത്തിന് നിയോഗിച്ചു. 

ലഭിച്ച റിപ്പോര്‍ട്ടില്‍ യൂണിയന്‍ ഭാരവാഹി കേസില്‍ ഉള്‍പ്പെട്ടതായി വിവരം ലഭിച്ചിട്ടില്ല. കോളേജിലെ യൂണിയന്റെ നേതൃത്വത്തിലാണ് ഹോസ്റ്റലിലെ ലഹരി സംബന്ധിച്ച് വിവരം ലഭിച്ചത്. കേസില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആര്‍ ബിന്ദു അറിയിച്ചു. ലഹരിക്കെതിരെ 3500 ജനജാഗ്രത സദസുകള്‍ സംഘടിപ്പിക്കുമെന്നും ലഹരിയുടെ വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കൈമാറണമെന്നും ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.

കളമശേരി പോളിടെക്‌നിക് കോളേജിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്ന് ഇന്നലെ രാത്രിയാണ് വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ 2 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ട് മുറികളില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത് മൂന്ന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ 2 എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 

ആദ്യത്തെ എഫ് ഐ ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. 

രണ്ടാമത്തെ എഫ്‌ഐആറില്‍ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് ഈ കേസില്‍ പ്രതികള്‍. കവര്‍ ഉള്‍പ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍ നിന്ന് പിടിച്ചെടുത്തത്. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.

 

kalamassery minister r bindu