/kalakaumudi/media/media_files/GbMkEunjRzDb7cGuibvm.jpg)
kaliyakkavilai deepu murder case accused arrested
തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. നേമം സ്വദേശിയായ ആക്രി കച്ചവടക്കാരൻ അമ്പിളിയാണ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്ത് നിന്ന് പിടികൂടിയ പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.ഇയാൾ വേറെയും കൊലക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണെന്നും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
കളിയിക്കാവിളയിൽ ക്വാറി ഉടമയായ തിരുവനന്തപുരം കരമന സ്വദേശി ദീപു കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. കളിയിക്കാവിള പൊലീസ് സ്റ്റേഷന് 200 മീറ്റർ അകലെ കാറിനുള്ളിൽ കഴുത്തറുത്ത നിലയിലാണ് ദീപുവിൻ്റെ മൃതേദഹം കണ്ടെത്തിയത്.പൊലീസ് പെട്രോളിംഗിനിടെ ബോണറ്റുപൊക്കി ഒരു വാഹനം പാർക്ക് ചെയ്തതായി അറിഞ്ഞു. മൃതദേഹം കണ്ട കാറിൽ നിന്ന് ഒരാൾ ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കന്യാകുമാരി എസ്പി സുന്ദര വദനത്തിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ടീം അംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകരയ്ക്കും അമരവിളയ്ക്കും ഇടയിൽ വച്ചാണ് പ്രതി കാറിൽ കയറിയത് എന്നാണ് റിപ്പോർട്ടുകൾ. തെർമോകോൾ കട്ടർ ഉപയോഗിച്ചാണ് പ്രതി കൃത്യം നിർവഹിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.പണത്തിന് വേണ്ടിയുള്ള കൊലപാതകമെന്നാണ് പൊലീസിൻറെ പ്രഥമിക നിഗമനം.