/kalakaumudi/media/media_files/2025/07/07/appa-2025-07-07-14-12-41.jpg)
കോട്ടയം: ചിലര് വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന പരസ്യവാചകം ജീവിതത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ പ്രാവര്‍ത്തികമാക്യ പലരും ലോകത്തുണ്ട്. ചങ്കുറ്റം ഒന്നുകൊണ്ടുമാത്രം 39 വര്‍ഷം മുമ്പ് കാഞ്ഞിരപ്പള്ളിയില്‍ 105 പേരുടെ ജീവന്‍ രക്ഷിച്ച ഒരു അച്ചായന എന്നും നാടിന്റെ ഹീറോ ആയിരുന്നു.
പതിറ്റാണ്ടുകള്‍ മുമ്പുള്ള ആനവണ്ടിയുടെ ബ്രേക്കിന്റെയും മറ്റ് സുരക്ഷാ സംവിധാനങ്ങളുടെയും അവസ്ഥ എല്ലാവര്‍ക്കും ഊഹിക്കാവുന്നതേയുള്ളു. അവിടെയാണ് ടി ജെ കരിമ്പനാല്‍ എന്ന കരിമ്പനാല്‍ അപ്പച്ചന്റെ വിടവാങ്ങല്‍ ഇന്നും നൂറുകണക്കാനയ കുടുംബങ്ങള്‍ ഓര്‍ക്കുന്നത്.
39 വര്‍ഷം മുന്‍പ് കുത്തിറക്കമുള്ള കുട്ടിക്കാനം വളവുകളിലൂടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണംവിട്ടു പാഞ്ഞ കെ എസ് ആര്‍ ടി സി ബസ്, ജീപ്പ് കൊണ്ട് ഇടിച്ചു നിര്‍ത്തി 105 പേരുടെ ജീവന്‍ രക്ഷിച്ച കരുത്തന്റെ പേരാണ് ടി ജെ കരിമ്പനാല്‍ എന്ന അപ്പച്ചന്‍ കരിമ്പനാല്‍.
1986 നവംബറിലായിരുന്നു സംഭവം. പ്ലാന്ററായിരുന്ന ടി ജെ കരിമ്പനാല്‍ ചെറുവള്ളിക്കുളത്തെ എസ്റ്റേറ്റില്‍നിന്നു കാഞ്ഞിരപ്പള്ളിയിലേക്കു വരികയായിരുന്നു. മിലിറ്ററിയില്‍നിന്ന് ലേലത്തില്‍ വാങ്ങിച്ച ജീപ്പ് ഓടിച്ചു വരുന്നതിനിടെ കെ കെ റോഡില്‍ മരുതുംമൂടിനു മുകളിലെ വളവു തിരഞ്ഞപ്പോള്‍ മുന്നില്‍ പോകുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്ന് യാത്രക്കാരായ ശബരിമല തീര്‍ത്ഥാടകരുടെ നിലവിളി കേട്ടു.
ബസിന്റെ ബ്രേക്ക് പോയതാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഗിയര്‍ ഡൗണ്‍ ചെയ്തും കല്ലുകളുടെ മുകളില്‍ കയറ്റിയുമൊക്കെ ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ കഴിയുന്നവിധം ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം പോലും ചിന്തിച്ചു കളയാതെ അതുവരെ ജീപ്പിന്റെ പിന്നിലിരുന്ന തന്റെ ഡ്രൈവറോടു ജീപ്പിനുള്ളിലൂടെ മുന്‍സീറ്റിലേക്ക് വരാന്‍ കരിമ്പനാല്‍ ആവശ്യപ്പെട്ടു. പിന്നാലെ അദ്ദേഹം ബസിനെ ഓവര്‍ടേക്ക് ചെയ്തു. ബ്രേക്ക് പോയ ബസിന്റെ മുന്‍പില്‍ ഒരാള്‍ ജീപ്പ് ഓടിച്ചുകയറ്റുന്നത് കണ്ട് ബസിന്റെ ഡ്രൈവര്‍ അന്തംവിട്ടു.
മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും കരാട്ടെ ബ്രൗണ്‍ ബെല്‍റ്റുമുണ്ടായിരുന്ന ടി ജെ കരിമ്പനാല്‍ ജീപ്പ് ബസിനു മുന്നില്‍ക്കയറ്റിയ ശേഷം 4 വീല്‍ ഡ്രൈവ് മോഡിലാക്കി വേഗം കുറച്ചു കുറച്ചു വന്നു ബസിന്റെ മുന്‍ഭാഗം ജീപ്പിന്റെ പിന്നില്‍ ഇടിക്കാന്‍ അവസരം കൊടുത്തു. ആദ്യം കാര്യം മനസിലാകാതെ അന്തംവിട്ട ബസ് ഡ്രൈവര്‍ക്ക്, മുന്നിലെ ജീപ്പിലെ ഡ്രൈവര്‍ തങ്ങളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് മനസിലായി.
മനസന്നിധ്യത്തോടെ അവസരത്തിനൊത്തുയര്‍ന്ന ബസ് ഡ്രൈവര്‍ ജീപ്പിന്റെ പിന്നില്‍ ബസ് ശരിയായി കൊള്ളിച്ച് ഇടിപ്പിക്കാന്‍ ശ്രമിച്ചു. ജീപ്പിന്റെ പിന്നില്‍ ബസ് ഇടിച്ചതോടെ ജീപ്പ് ബ്രേക്ക് ചെയ്തു. ഇതോടെ ജീപ്പും ബസും നിന്നു.കുമളിയില്‍നിന്ന് എരുമേലിയിലേക്കു തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസായിരുന്നു അത്.
അന്ന് ഡ്രൈവറും കണ്ടക്ടറും അടക്കം മുഴുവന്‍ യാത്രക്കാരും ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെടത്ത് കരിമ്പനാല്‍ അപ്പച്ചന്റെ സമയോചിതമായ ആ ധീരമായ തീരുമാനം ഒന്നുകൊണ്ടുമാത്രമായിരുന്നു. ഒരുപക്ഷെ അദ്ദേഹത്തിന് വാഹനങ്ങളുടെ സാങ്കേതിക വിദ്യയിലുള്ള പരിജ്ഞാനമോ... അല്ലെങ്കില്‍ ആത്മധൈര്യമോ... ബസിനുള്ളിലെ ജീവുകള്‍ തങ്ങളെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറെടുത്ത ആ ആത്മധൈര്യമാണ് പിന്നീട് കാഞ്ഞിരപ്പിക്കാര്‍ എന്നും സ്‌നേഹത്തോടയും ബഹുമാനത്തോടെയും ഓര്‍ക്കുന്നത്.
തിരുവനന്തപുരം സിഇടി കോളജില്‍നിന്നു മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠനം കഴിഞ്ഞ് ടി ജെ കരിമ്പനാല്‍ ജര്‍മനിയില്‍ എന്‍ജിനീയറായി ജോലി നോക്കുകയായിരുന്നു. സഹോദരന് അപകടം ഉണ്ടായതോടെ ഒരു വര്‍ഷത്തിനു ശേഷം തിരിച്ചു നാട്ടിലേക്കു മടങ്ങി. പിന്നീട് നാട്ടില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹം ജന്മനാ ലഭിച്ച തന്റെ കൃഷിയും കാര്യങ്ങളും നോക്കി പ്ലാന്ററായാണ് പിന്നീട് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. ഭാര്യ അന്നമ്മ പുളിങ്കുന്ന് കാഞ്ഞിക്കല്‍ കുടുംബാംഗമാണ്.
മക്കള്‍ -
അന്ന സെബാസ്റ്റ്യന്‍,
കെ ജെ തൊമ്മന്‍,
ത്രേസി അലക്‌സ്,
കെ ജെ മാത്യു,
കെ ജെ എബ്രഹാം,
ഡോ. മരിയ.
മരുമക്കള്‍ -
സെബാസ്റ്റ്യന്‍ മറ്റത്തില്‍ (പാലാ), അലക്‌സ് ഞാവള്ളി (ബെംഗളൂരു), റോസ് മേരി ആനത്താനം (കാഞ്ഞിരപ്പള്ളി),
ദീപാ എബ്രഹാം മുണ്ടുകോട്ടാക്കല്‍ (റാന്നി),
ഡോ. ജെയിംസ് മൂലശ്ശേരി (കാവാലം).