ഗര്‍ഭാവസ്ഥയില്‍ കുഞ്ഞ് മരിച്ചു; ഡോക്ടര്‍ക്കെതിരെ പരാതി

ശസ്ത്രക്രിയകള്‍ക്കുള്ള സൗകര്യം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇല്ലാത്തതിനാല്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു പോയി. ജനുവരി 5ന് ഗര്‍ഭസ്ഥ ശിശു മരിച്ചു. നോര്‍മല്‍ ഡെലിവറിക്കായി നാലുദിവസം പിന്നെയും കാക്കേണ്ടിവന്നു.

author-image
Biju
New Update
hg

കണ്ണൂര്‍ : സ്‌കാനിങ് റിപ്പോര്‍ട്ടിലെ പിഴവും ഗൈനക്കോളജിസ്റ്റിന്റെ അശ്രദ്ധയും കാരണം കുഞ്ഞ് ഗര്‍ഭാവസ്ഥയില്‍തന്നെ മരിച്ചതായി യുവതി ഡിഎംഒയ്ക്ക് പരാതി നല്‍കി. കുട്ടിയുടെ കരള്‍, ആമാശയം, കുടല്‍ എന്നിവ നെഞ്ചിലാണെന്നും ഹൃദയം വലതുഭാഗത്താണെന്നും എട്ടാം മാസമാണത്രെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് അറിയിച്ചത്. 

ആദ്യത്തെ സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമല്ലെന്നും കുട്ടിയെ വേണ്ടെന്നുവയ്ക്കുകയോ മറ്റെവിടെയെങ്കിലും ചികിത്സിക്കുകയോ ചെയ്യാമെന്നും ഡോക്ടര്‍ പറഞ്ഞതായും പരാതിയിലുണ്ട്.

സ്‌കാന്‍ റിപ്പോര്‍ട്ട് കൃത്യമായിരുന്നെങ്കില്‍ അഞ്ചാം മാസത്തില്‍തന്നെ കുട്ടിയുടെ ആരോഗ്യസ്ഥിതി അറിയാമായിരുന്നെന്നും ചിലപ്പോള്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നെന്നും പിന്നീട് ചികിത്സതേടിയ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞതായി യുവതി പറയുന്നു. 

എട്ടുമാസമായതിനാല്‍ നിയമപ്രകാരം അബോര്‍ഷന്‍ സാധ്യമല്ലെന്നും കുഞ്ഞ് പുറത്തെത്തിയാല്‍ എട്ടോളം ശസ്ത്രക്രിയകള്‍ വേണ്ടിവരുമെന്നും ഡോക്ടര്‍ പറഞ്ഞു. അതിനു 10 ലക്ഷം രൂപയോളം ചെലവാകുമെന്നും പറഞ്ഞു.

ശസ്ത്രക്രിയകള്‍ക്കുള്ള സൗകര്യം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇല്ലാത്തതിനാല്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു പോയി. ജനുവരി 5ന് ഗര്‍ഭസ്ഥ ശിശു മരിച്ചു. നോര്‍മല്‍ ഡെലിവറിക്കായി നാലുദിവസം പിന്നെയും കാക്കേണ്ടിവന്നു. 

അത് അണുബാധയുള്‍പ്പെടെയുള്ള ശാരീരിക പ്രശ്‌നങ്ങളുണ്ടാക്കി. ജില്ലാ ആശുപത്രിയിലെ ഡോക്ടറെ കാണാന്‍ അവരുടെ ക്ലിനിക്കില്‍ പണംകൊടുത്തു പലതവണ പോയതായും പരാതിയില്‍ പറയുന്നു. സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമല്ലെന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കില്‍ കുഞ്ഞിനെ രക്ഷിക്കാമായിരുന്നെന്നാണ് യുവതി പറയുന്നത്. തന്റെ കുഞ്ഞിന്റെ ജീവിക്കാനുള്ള അവകാശമാണ് ഗൈനക്കോളജിസ്റ്റും സ്‌കാനിങ് സെന്ററിലെ ഡോക്ടറും ചേര്‍ന്ന് ഇല്ലാതാക്കിയതെന്നും കേസുമായി മുന്നോട്ടു പോകാനാണു തീരുമാനമെന്നും യുവതി പറഞ്ഞു.

kannur