തിരുവനന്തപുരം: ഇന്ന് കർക്കടക വാവ്. ബലി തർപ്പണത്തിനായി വിവിധ ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും ഭക്തരെക്കൊണ്ട് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. തിരുവല്ലം, ശംഖുംമുഖം, വർക്കല പാപനാശം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തിരുമുല്ലവാരം, ആലുവ മണപ്പുറം, തൃക്കുന്നപ്പുഴ, ആലുവ ശിവക്ഷേത്രം, തിരുനെല്ലി എന്നിവിടങ്ങളിലാണ് പ്രധാനമായും ബലി തർപ്പണത്തിന് സംവിധാനങ്ങളൊരുക്കിയിരിക്കുന്നത്.
ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിന് 70 രൂപയും തിലഹോമത്തിന് 50 രൂപയുമാണ് ഫീസ്. ഭൂരിഭാഗം ക്ഷേത്രങ്ങളിലും പുലർച്ചെ നാലിന് ആരംഭിക്കുന്ന തർപ്പണം ഉച്ച വരെ നീളും. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ പുലർച്ചെ രണ്ടു മണി മുതൽ ബലിതർപ്പണം ആരംഭിക്കും. ബലിതർപ്പണം നടക്കുന്ന ക്ഷേത്രങ്ങളിലും മണ്ഡപങ്ങളിലും കടവുകളിലും പുരോഹിതരെയും സഹപുരോഹിതരെയും ദേവസ്വം വകുപ്പ് നിയമിക്കുന്നുണ്ട്.
പ്രവർത്തനം ഏകോപിപ്പിക്കാൻ സ്‌പെഷ്യൽ ഓഫീസർമാരെയും മുന്നൊരുക്കം വിലയിരുത്താൻ സർക്കാർ വകുപ്പുകളെയും തദ്ദേശസ്ഥാപനങ്ങളെയും ചുമതലപ്പെടുത്തി. അപകട സാധ്യതയുള്ള കടവുകളിൽ ഫയർ ഫോഴ്സിൻറെയും സ്‌കൂബാ ടീമിൻറെയും സേവനവും ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ, കെഎസ്ആർടിസി അധിക സർവീസും നടത്തും.