/kalakaumudi/media/media_files/2026/02/28/img_2930-2026-02-28-22-53-24.webp)
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ വീണ്ടും കാട്ടാനയാക്രമണം. പത്താം ബ്ലോക്ക് കോട്ടപ്പാറ ഇഞ്ചിമുക്കിൽ എ.എസ്. അനീഷ് (40) ആണ് ഭാര്യയുടെയും മകന്റെയും മുന്നിൽ വെച്ച് ദാരുണമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
മകനെ ശൗചാലയത്തിൽ കൊണ്ടുപോകാൻ പുറത്തിറങ്ങിയപ്പോഴാണ് വീടിന് സമീപം നിന്ന ആന അനീഷിനെ ആക്രമിച്ചത്. തുമ്പിക്കൈ കൊണ്ട് നിലത്തടിച്ച അനീഷിന്റെ ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നു. ഒരു മണിക്കൂറോളം മൃതദേഹം മുറ്റത്ത് കിടന്നു. വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാർ മൃതദേഹവുമായി റോഡ് ഉപരോധിച്ചു.
പടക്കം പൊട്ടിച്ച് വനപാലകർ ആനയെ തുരത്തുന്നതിനിടെയാണ് അത് ജനവാസ മേഖലയിലേക്ക് എത്തിയത്. സംഭവസ്ഥലത്ത് കലക്ടർ എത്തണമെന്ന ആവശ്യവുമായി നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം സംഘർഷാവസ്ഥ നിലനിന്നു. പരേതനായ സോമന്റെയും കറുത്തയുടെയും മകനാണ് അനീഷ്. അമ്പിളിയാണ് ഭാര്യ. മക്കൾ: അനുഷ, ആദികൃഷ്ണ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
