തിരുവനന്തപുരം : ആശാ വര്‍ക്കര്‍മാരുടെ സമരം തുടരവെ സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ആശാ വര്‍ക്കര്‍മാരുടെ വേതനം കൂട്ടാന്‍ ആലോചന. ഇതു സംബന്ധിച്ച നിയമവശങ്ങള്‍ പരിശോധിക്കാന്‍ പോഷകസംഘടനയായ രാജീവ് ഗാന്ധി പഞ്ചായത്തിരാജിനെ കെപിസിസി ചുമതലപ്പെടുത്തി. റിപ്പോര്‍ട്ട് വൈകാതെ കൈമാറുമെന്നാണ് വിവരം.
7,000 രൂപയാണ് സര്‍ക്കാര്‍ ഓണറേറിയം. ഇതിനു പുറമെ പഞ്ചായത്തിന്റെ വിഹിതമായി 2,000 രൂപ വരെ നല്‍കിയേക്കും. ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും 2 ജോടി യൂണിഫോം നല്‍കാനും തുക ചെലവഴിക്കണമെന്ന് അഭിപ്രായമുള്ളവരും പാര്‍ട്ടിയിലുണ്ട്. ആശാ വര്‍ക്കര്‍മാര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ലെന്ന് സുധാകരന്‍ പറഞ്ഞു. നിയമവശം ഞങ്ങള്‍ പരിശോധിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടില്‍ നിന്നും ഇതിനുള്ള പണം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുമായി സംസാരിക്കാന്‍ ഡിസിസികളെയും രാജീവ് ഗാന്ധി പഞ്ചായത്തി രാജ് സംഘടനയേയും ചുമതലപ്പെടുത്തിയെന്ന് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ സാമ്പത്തികസ്ഥിതി പരിശോധിക്കുകയാണ്. ഒരു കൂടിയാലോചന വൈകാതെയുണ്ടാകും.
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിച്ച ശേഷമാകും അന്തിമ തീരുമാനം. യുഡിഎഫ് ചെയര്‍മാന്‍ എന്ന നിലയില്‍ യുഡിഎഫിലെ കക്ഷികളുമായി പ്രതിപക്ഷ നേതാവ് സംസാരിക്കും. നാളെ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകുമെന്നും ലിജു പറഞ്ഞു.
അതേസമയം, പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അതൊരു മറയാക്കി സര്‍ക്കാര്‍ ഒഴിഞ്ഞുമാറുമോയെന്ന ആശങ്കയുണ്ടെന്ന് രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടനയുടെ സംസ്ഥാന ചെയര്‍മാന്‍ എം. മുരളി പറഞ്ഞു.
സമരത്തിനോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് അറിഞ്ഞ് അടുത്ത മാസത്തോടെ ഒരു തീരുമാനമെടുത്താല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പദ്ധതി നടപ്പാക്കണമെങ്കില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ആസൂത്രണസമിതിയുടെ (ഡിപിസി) അംഗീകാരം നേടണമെന്നതാണ് മറ്റൊരു കടമ്പ.