/kalakaumudi/media/media_files/2025/09/15/himo-2025-09-15-14-56-54.jpg)
തിരുവനന്തപുരം: കേരളത്തിൽ ഹീമോഫീലിയ ചികിത്സയിൽ സുപ്രധാന നാഴിക കല്ല് പിന്നിട്ട് കേരളം. ഹീമോഫീലിയ ബാധിതയായ ഒരു സ്ത്രീക്ക് രാജ്യത്ത് തന്നെ ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ചികിത്സ നൽകി. തൃശൂർ നിന്നുള്ള 32 വയസുകാരിയ്ക്കാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ നൽകിയത്. വിശദമായ വിലയിരുത്തലിനും കൗൺസിലിംഗിനും ശേഷം തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലാണ് ചികിത്സ ആരംഭിച്ചത്. ഹീമോഫീലിയ ചികിത്സയിൽ കേരളം വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.ഹീമോഫീലിയ ചികിത്സയിൽ രക്തസ്രാവം തടയുന്ന നൂതന ചികിത്സയായ എമിസിസുമാബ് പ്രൊഫൈലാക്‌സിസ് രാജ്യത്ത് ആദ്യമായി കേരളം ആരംഭിച്ചിരുന്നു. ഹീമോഫീലിയ രോഗികളിൽ ഇത് വിസ്മയകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. രാജ്യത്ത് ആദ്യമായി സ്ത്രീകളിലെ രക്തസ്രാവം ചികിത്സിക്കുന്നതിനുള്ള മാർഗരേഖ തയ്യാറാക്കിയതും 2025-ൽ കേരളമാണ്. ചൊവ്വാഴ്ച ഉദ്ഘാടനം നിർവഹിക്കുന്ന സ്ത്രീ ക്ലിനിക്കുകൾ വഴി സ്ത്രീകളിലെ അമിത രക്തസ്രാവം നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ പ്രത്യേക പരിപാടിയും സർക്കാർ തയാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
രക്തത്തിലെ ക്ലോട്ടിംഗ് ഫാക്ടറുകളുടെ അഭാവം മൂലം ഉണ്ടാകുന്ന ഒരു പാരമ്പര്യ ജനിതക രോഗമാണ് ഹീമോഫീലിയ. അനിയന്ത്രിതമായ രക്തസ്രാവമാണ് ഇതിന്റെ പ്രധാന ലക്ഷണം. മനുഷ്യ ശരീരത്തിലെ X ക്രോമോസോമിലുണ്ടാകുന്ന ജനിതക തകരാറ് കാരണം ഉണ്ടാകുന്ന രോഗമായതിനാൽ ഇത് സാധാരണയായി എല്ലായ്പ്പോഴും പുരുഷന്മാരെയാണ് ബാധിക്കുന്നത്. സ്ത്രീകൾ ഇതിന്റെ വാഹകർ (carriers) മാത്രമാണ്. സ്ത്രീക്ക് ഹീമോഫീലിയ രോഗം ഉണ്ടാകുന്നത് അപൂർവങ്ങളിൽ അപൂർവമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.