രാജീവ് ചന്ദ്രശേഖര്‍ നേമത്ത്, കെ സുരേന്ദ്രന്‍ തൃശൂരില്‍?; ബിജെപിയില്‍ നിര്‍ണായക നീക്കം

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് പ്രാഥമിക ചര്‍ച്ച നടന്നതെന്നാണ് സൂചന. മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍, മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രന്‍ തുടങ്ങിയവര്‍ എവിടെ മത്സരിക്കും എന്നതായിരുന്നു ചര്‍ച്ച

author-image
Biju
New Update
rajiv 2

കൊച്ചി: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് ആദ്യമായി കേരളത്തില്‍ നിന്ന് ലോകസഭയിലേക്ക് അംഗത്തെ അയച്ച ബിജെപിയുടെ സ്ട്രാറ്റജിയാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ എന്ത് മാജിക്കാണ് കാണിക്കാന്‍ പോകുന്നതെന്ന ചര്‍ച്ചകള്‍ വ്യാപകമാകവെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രഥമതന്ത്രം പുറത്തായിരിക്കുകയാണ്. 

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് പ്രാഥമിക ചര്‍ച്ച നടന്നതെന്നാണ് സൂചന.  മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍, മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രന്‍ തുടങ്ങിയവര്‍ എവിടെ മത്സരിക്കും എന്നതായിരുന്നു ചര്‍ച്ച.  22ന് കൊച്ചിയില്‍ നടക്കുന്ന ബിജെപി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ അധ്യക്ഷന്മാരുടേയും മോര്‍ച്ച ഭാരവാഹികളുടേയും യോഗത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുക്കുന്നുണ്ട്. ഇതോടു കൂടി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് വേഗം കൂടുമെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നു.

സുരേന്ദ്രനെ തൃശൂരില്‍ മത്സരിപ്പിക്കാനുള്ള ആലോചനകള്‍ സജീവമാണ്. ഇക്കാര്യത്തില്‍ തനിക്കുള്ള താല്‍പര്യം സുരേന്ദ്രനും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ തൃശൂരില്‍ മത്സരിക്കാന്‍ സുരേന്ദ്രനെ വെല്ലുവിളിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ വിജയത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിലും അനുകൂലമായ സാഹചര്യമുണ്ടായേക്കാം എന്നതാണ് തൃശൂരില്‍ സുരേന്ദ്രന് സാധ്യത കൂട്ടുന്നത്. തൃശൂരില്‍ അല്ലെങ്കില്‍ വര്‍ക്കലയില്‍ സുരേന്ദ്രനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. 

ഒ. രാജഗോപാലിലൂടെ ബിജെപി നിയമസഭയില്‍ ആദ്യമായി അക്കൗണ്ട് തുറന്ന നേമത്ത് രാജീവ് ചന്ദ്രശേഖറെ തന്നെ മത്സരിപ്പിക്കാനാണ് ആലോചനകള്‍. കഴിഞ്ഞ തവണ മത്സരിച്ച കുമ്മനം രാജശേഖരന്‍  വി. ശിവന്‍കുട്ടിയോട് പരാജയപ്പെട്ടിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ ഇവിടെ മൂന്നാമതായി. നേമത്ത് പാര്‍ട്ടിക്ക് സാധ്യതകളുണ്ടെന്ന വിലയിരുത്തലിലാണ് ഇവിടെ സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കട്ടെ എന്ന ആലോചന.

കഴക്കൂട്ടത്ത് തന്നെ വി. മുരളീധരനെ വീണ്ടും നിര്‍ത്താനും ആലോചനയുണ്ട്. മുരളീധരന്‍ മണ്ഡലം മാറിയാല്‍ രാജീവ് ചന്ദ്രശേഖറിന്റെ വിശ്വസ്തന്‍ കൂടിയായ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എസ്.സുരേഷിനെ ഇവിടെ മത്സരിപ്പിച്ചേക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നില്‍ വന്ന പുതുക്കാട് മണ്ഡലത്തില്‍ ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്. ഇവിടമല്ലെങ്കില്‍ കായംകുളം, ചാത്തന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലും ശോഭയുടെ പേര് ചര്‍ച്ചയിലുണ്ട്. 

കേള്‍ക്കുന്നു. തൃശൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാറിനെ മണലൂരില്‍ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നു. ആറന്മുളയില്‍ കുമ്മനം രാജശേഖരന്‍, കാട്ടാക്കടയില പി.കെ.കൃഷ്ണദാസ്, ഇരിങ്ങാലക്കുടയില്‍ ജേക്കബ് തോമസ് തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി തിരുവല്ലയിലും വൈസ് പ്രസിഡന്റായ ഷോണ്‍ ജോര്‍ജിനെ പാലായിലോ പൂഞ്ഞാറിലോ മത്സരിപ്പിക്കാനും ആലോചനയുണ്ട്.

rajeev chandrasekhar