വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത് കമ്മിഷന്‍

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹിയറിങ് നടത്തിയിരുന്നു. ഇതിനു ശേഷമാണ് വോട്ട് പുനഃസ്ഥാപിക്കാന്‍ തീരുമാനം എടുത്തത്.

author-image
Biju
New Update
VAISH

തിരുവനന്തപുരം: മുട്ടടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ പുനസ്ഥാപിച്ചു. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. വൈഷ്ണയുടെ പേര് വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയ നടപടി റദ്ദാക്കിയതോടെ മുട്ടടയില്‍ വൈഷ്ണയ്ക്കു മത്സരിക്കാനുള്ള തടസങ്ങള്‍ നീങ്ങി. വൈഷ്ണയുടെ പേര് തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 27-ാം വാര്‍ഡ്, മുട്ടട പാര്‍ട്ട് നമ്പര്‍ 5-ലെ വോട്ടര്‍ പട്ടികയില്‍ പുനസ്ഥാപിക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു. ഇന്നു തന്നെ പേര് പുനസ്ഥാപിച്ച് കമ്മിഷനെ അറിയിക്കണമെന്നും കോര്‍പ്പറേഷന്‍ ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫീസര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹിയറിങ് നടത്തിയിരുന്നു. ഇതിനു ശേഷമാണ് വോട്ട് പുനഃസ്ഥാപിക്കാന്‍ തീരുമാനം എടുത്തത്. വോട്ടര്‍ അപേക്ഷയില്‍ കെട്ടിട നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയെന്നു കാട്ടി സിപിഎം പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈഷ്ണയുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവായത്. 

ഒരു പ്രത്യേക പ്രദേശത്തെ സാധാരണ താമസക്കാരാണെങ്കില്‍, വാസസ്ഥലം മാറുന്നില്ലെങ്കില്‍, അല്ലെങ്കില്‍ മറ്റുതരത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെങ്കില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അര്‍ഹരാണ് എന്ന് നിഷ്‌കര്‍ഷിച്ചുകൊണ്ട് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളതാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. തദ്ദേശസ്ഥാപനം നല്‍കുന്ന വീട്ടുനമ്പരോ ഉടമസ്ഥാവകാശമോ വാടക കരാറോ ഒന്നും ഇതിലേക്ക് അവശ്യ രേഖകളല്ല. എന്നാല്‍ ഇതിന്റെ അന്തഃസത്ത ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ ഉള്‍ക്കൊണ്ടിട്ടില്ലെന്നും കമ്മിഷന്‍ കുറ്റപ്പെടുത്തി. 

വൈഷ്ണ ഹാജരാക്കിയ രേഖകള്‍ പരിഗണിക്കാതെയും ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് അന്തിമ വോട്ടര്‍ പട്ടികയില്‍നിന്നും ഏകപക്ഷീയമായി പേര് നീക്കം ചെയ്തതെന്നും കമ്മിഷന്‍ അറിയിച്ചു. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫിസര്‍ എടുത്ത നടപടിയും അതിന്മേല്‍ നല്‍കിയ അറിയിപ്പും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും റദ്ദാക്കുന്നുവെന്നുമാണ് കമ്മിഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.