ഭവന നിര്‍മ്മാണ ഫണ്ടില്‍ തിരിമറി നടത്തിയ കേസ്; മുന്‍ ഫിഷറീസ് സബ് ഇന്‍സ്പെക്ടറിന് ശിക്ഷവിധിച്ച് കോടതി

വര്‍ക്കല വെട്ടൂര്‍ മത്സ്യ ഭവന്‍ ഓഫീസിലെ മുന്‍ ഫിഷറീസ് സബ് ഇന്‍സ്പെക്ടറിന് വിവിധ വകുപ്പുകളിലായി അഞ്ച് വര്‍ഷം കഠിന തടവിനും 1,58,000 രൂപ പിഴക്കും ശിക്ഷിച്ചു

author-image
Punnya
New Update
fisheries

തിരുവനന്തപുരം: ദാരിദ്ര്യ രേഖക്ക് താഴെയുളള മത്സ്യ തൊഴിലാളികള്‍ക്കുളള ഭവന നിര്‍മ്മാണ ഫണ്ടില്‍ തിരിമറി നടത്തിയ കേസില്‍ വര്‍ക്കല വെട്ടൂര്‍ മത്സ്യ ഭവന്‍ ഓഫീസിലെ മുന്‍ ഫിഷറീസ് സബ് ഇന്‍സ്പെക്ടറിന് വിവിധ വകുപ്പുകളിലായി അഞ്ച് വര്‍ഷം കഠിന തടവിനും 1,58,000 രൂപ പിഴക്കും ശിക്ഷിച്ചു. ബേബന്‍. ജെ. ഫെര്‍ണാണ്ടസിനെയാണ് പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എം.വി.രാജകുമാര ശിക്ഷിച്ചത്. അര്‍ഹരായ മത്സ്യ തൊഴിലാളികള്‍ക്ക് 35,000 രൂപ വീതം മൂന്ന് ഗഡുവായാണ് ഭവന നിര്‍മാണത്തിനുളള തുക നല്‍കിയിരുന്നത്. ബേസ്‌മെന്റിന് 7,000 രൂപയും ലിന്റില്‍ കോണ്‍ക്രീറ്റിനു 18,000 രൂപയും അവസാന ഘട്ടത്തില്‍ 10,000 രൂപ എന്ന നിരക്കിലാണ് തുക നല്‍കുന്നത്. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറില്‍നിന്ന് അര്‍ഹരായ മത്സ്യ തൊഴിലാളികളുടെ ചെക്ക് ഒപ്പിട്ടു വാങ്ങിയ ശേഷം മത്സ്യ ഭവനിലെ റജിസ്റ്ററില്‍ തൊഴിലാളികളെ കൊണ്ട് ഒപ്പിടുവിച്ച് ചെക്ക് വിതരണം ചെയ്യുന്നതായിരുന്നു രീതി. പ്രതി തൊഴിലാളികള്‍ക്കുളള ചെക്ക് വാങ്ങിയ ശേഷം അത് വിതരണം ചെയ്തിരുന്നില്ല. ചെക്ക് കൃത്യമായി ലഭിക്കാതെ വീടുപണി മുടങ്ങിയ മത്സ്യ തൊഴിലാളികള്‍ ഡയറക്ടര്‍ക്ക് പരാതി നല്‍കിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ട്രഷറിയില്‍ നിന്ന് ചെക്ക് മാറി പോയിരുന്നതായി വിജിലന്‍സ് കണ്ടെത്തിയെങ്കിലും എപ്രകാരമാണ് മത്സ്യ തൊഴിലാളികളുടെ പേരിലുളള ചെക്ക് പ്രതി മാറിയെടുത്തതെന്ന് കണ്ടെത്താന്‍ വിജിലന്‍സിനു കഴിഞ്ഞിരുന്നില്ല. സര്‍ക്കാര്‍ ഖജനാവിന് 1,50,000 രൂപ പ്രതി നഷ്ടമുണ്ടാക്കിയെന്നാണ് വിജിലന്‍സ് കേസ്. വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വീണ സതീശന്‍ ഹാജരായി.

corruption case fisheries