കേരളത്തിന്റെ സര്‍ക്കാര്‍ ആരോഗ്യമേഖലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നു ;വീണ ജോർജ്

മെച്ചപ്പെട്ട സംവിധാനങ്ങളാണ് ആരോഗ്യമേഖലയിലുള്ളതെന്ന് നേട്ടങ്ങൾ അക്കമിട്ടുപറഞ്ഞുകൊണ്ട് ആരോഗ്യ മന്ത്രി പറഞ്ഞു. ആർസിസിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ആരോഗ്യമന്ത്രി സംസാരിച്ചത്

author-image
Devina
New Update
veena jeorge

തിരുവനന്തപുരം: കേരളത്തിന്റെ സർക്കാർ ആരോഗ്യമേഖലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സർക്കാർ ആശുപത്രികൾ പൂട്ടിക്കണമെന്നാണ് ചിലരുടെ ലക്ഷ്യമെന്നും സ്വകാര്യ ആഗോള കുത്തകകൾക്ക് മുൻപിൽ സർക്കാർ അടിയറ വെയ്ക്കില്ലെന്നും മന്ത്രി പറഞ്ഞു.

മെച്ചപ്പെട്ട സംവിധാനങ്ങളാണ് ആരോഗ്യമേഖലയിലുള്ളതെന്ന് നേട്ടങ്ങൾ അക്കമിട്ടുപറഞ്ഞുകൊണ്ട് ആരോഗ്യ മന്ത്രി പറഞ്ഞു. ആർസിസിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ആരോഗ്യമന്ത്രി സംസാരിച്ചത്. ചടങ്ങിൽ 242 കോടി രൂപ ചെലവിൽ നിർമിച്ച അത്യാധുനിക ബഹുനില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.

കേരളത്തിലെ ആരോഗ്യ രംഗം തകർന്നു എന്ന് വരുത്തിത്തീർക്കേണ്ടത് ആരുടെ ആവശ്യമാണെന്നും രോഗികളെ സർക്കാർ ആശുപത്രികളിൽ നിന്ന് പുറത്തേക്ക് എത്തിക്കേണ്ടത് ആരുടെ ആവശ്യമാണ് എന്നും മന്ത്രി ചോദിച്ചു. സ്വകാര്യ കുത്തകകളുടെ ആവശ്യമാണിതെല്ലാമെന്നും, സ്വകാര്യ കുത്തകകൾക്ക് മുന്നിൽ ആരോഗ്യമേഖലയെ അടിയറവ് വെക്കാൻ സർക്കാർ തയ്യാറല്ല എന്നും വീണ ജോർജ് പറഞ്ഞു.

സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത് സാധാരണക്കാരാണെന്നും സ്വകാര്യ ആശുപത്രികളിലെ ഇത്തരം വീഴ്ചകൾ ആരെങ്കിലും റിപ്പോർട്ട് ചെയ്യുമോ? 600ഓളം പരാതികൾ സ്വകാര്യ ആശുപത്രികൾക്കെതിരെ വന്നു. കേരളത്തിലെ സ്വകാര്യ ആശുപത്രി കുത്തകൾക്ക് വേണ്ടിയുള്ള സമരമാണ് യൂത്ത് കോൺഗ്രസ് നടത്തുന്നത്. ഏറ്റവും മികച്ച രീതിയിൽ ആരോഗ്യമേഖലയിൽ ചികിത്സാ സംവിധാനങ്ങൾ ഈ സർക്കാർ ഒരുക്കി. എല്ലാ ജില്ലകളിലും മികച്ച സർക്കാർ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കി. പത്തനംതിട്ട ജില്ലയിൽ തന്നെ പരിശോധിച്ചാൽ ആശുപത്രികളുടെ സൗകര്യം എത്രത്തോളമാണെന്ന് വ്യക്തമാകും എന്നും കഴിഞ്ഞ ദിവസം വീണ ജോർജ് പറഞ്ഞു .