/kalakaumudi/media/media_files/aFlJEv0baLNo5IhqjIMB.jpg)
hema committee report
തിരുവനന്തപുരം: സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ട് സർക്കാർ.233 പേജ് ഉൾപ്പെടുന്ന റിപ്പോർട്ടിന്റെ ഭാഗമാണ് പുറത്തുവിട്ടത്.മലയാള സിനിമാ മേഖലയില്‍ കറുത്ത മേഘങ്ങളെന്ന പരാമര്‍ശങ്ങളുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്. ഇന്ന് പുറത്തുവന്ന റിപ്പോര്‍ട്ടിന്റെ ആദ്യ പേജ് ആരംഭിക്കുന്നത് ഈ വാചകങ്ങളോടെയാണ്.ദുരൂഹതകള്‍ നിറഞ്ഞതാണ് സിനിമാ മേഖല. പുറമേ കാണുന്നത് പോലെ സുന്ദരമല്ല ഈ നക്ഷത്രങ്ങളും താരകങ്ങളുമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.
ചലച്ചിത്ര മേഖലയെ നിയന്ത്രിക്കുന്നത് ഒരു കൂട്ടം ക്രിമിനലുകളാണെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍ മലയാള സിനിമയില്‍ കാസ്റ്റിക് കൗച്ച് ഉള്‍പ്പെടെ നടക്കുന്നുണ്ടെന്നും പറയുന്നു. സിനിമ മേഖലയിലെ സ്ത്രീകള്‍ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നു. വ്യാപകമായ ലൈംഗിക ചൂഷണം സിനിമ രംഗത്ത് നിലനില്‍ക്കുന്നു. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും സമ്മര്‍ദം ചെലുത്താറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച തടസഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ചും തള്ളിയതിന് പിന്നാലെയാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത്.2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചതിന് അഞ്ച് വർഷത്തിനു ശേഷമാണ് പുറത്തുവരുന്നത്. റിപ്പോർട്ട് തേടി വിവരാവകാശ കമ്മിഷനെ സമീപിച്ച മാധ്യമപ്രവർത്തകർ അടക്കം അഞ്ചു പേർക്ക് റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് തള്ളിയിരുന്നു.തുടർന്ന് രഞ്ജിനിക്ക് സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി ഉത്തരവിട്ടു. അജ്ഞാതത്വം ഉറപ്പാക്കിക്കൊണ്ട് റിപ്പോർട്ട് പുറത്തുവിടാമെന്ന് കോടതി ഹർജി പരിഗണിക്കവെ വ്യക്തമാക്കിയിരുന്നു.നേരത്തെ, റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് സിനിമ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു.
2017ലെ നടിയെ അക്രമിച്ച സംഭവത്തിന് ശേഷമാണ് സിനിമയ്ക്കുള്ളിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ ആഴത്തിൽ പഠിക്കുന്നതിന് ഹേമ കമ്മീഷൻ നിയമിക്കുന്നത്. തുടർന്ന് അതേ വർഷം ജൂലൈയിൽ ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായി മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയ മൂന്നംഗ കമ്മീഷൻ സർക്കാർ രൂപീകരിക്കുകയായിരുന്നു.
തുടർന്ന് തൊഴിൽ അന്തരീക്ഷവും സിനിമാ മേഖലയിൽ അനുഭവിക്കുന്ന പ്രശ്‌നങ്ങളും അന്വേഷിക്കാൻ സ്ത്രീ-പുരുഷ അഭിനേതാക്കൾ, നിർമാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ദർ തുടങ്ങി ചലച്ചിത്ര രംഗത്തുനിന്നുള്ള നിരവധി പേരുമായി ജസ്റ്റിസ് ഹേമ കമ്മീഷൻ അഭിമുഖം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.