കൊച്ചി: കേരള ഹൈക്കോടതി ജീവനക്കാർ ഓഫീസ് സമയങ്ങളില്‍ഫോൺ ഉപയോഗിക്കുന്നത് വിലക്കി രജിസ്ട്രാർ ജനറൽ ഉത്തരവിറക്കി. സീനിയർ സ്റ്റാഫ് അംഗങ്ങൾക്ക് ഒഴികെ ഉള്ളവർക്കാണ് വിലക്ക്.പലരും ജോലി സമയത്ത് ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുക, സിനിമകൾ കാണുക, ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ ഏര്‍പ്പെടുക തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയത്.ഉച്ചഭക്ഷണ ഇടവേളകളില്‍ ഉള്‍പ്പെടെ ഇതൊന്നും പാടില്ലെന്നാണ് ഉത്തരവ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് മൂലം ജീവനക്കാര്‍ക്ക് ജോലിയില്‍ നിന്നും ശ്രദ്ധ കുറയുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി.
'പല ജീവനക്കാരും ജോലി സമയത്തും ഇടവേളയിലും ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നതിലും സോഷ്യല്‍ മീഡിയ ഉള്ളടക്കം കാണുന്നതിലും ഏര്‍പ്പെട്ടിരിക്കുന്നു, അതുവഴി ദൈനംദിന ഓഫീസ് ജോലികള്‍ തടസ്സപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍, ഓഫീസ് സമയത്തും ഉച്ചഭക്ഷണ ഇടവേളയിലും ഓണ്‍ലൈന്‍ ഗെയിമുകളില്‍ ഏര്‍പ്പെടുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.' ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ജി ഗോപകുമാര്‍ ഡിസംബര്‍ 2 ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.ഇത് സംബന്ധിച്ച് മുൻപും ഓഫിസ് മെമ്മോകൾ ഇറങ്ങിയിരുന്നു. ഔദ്യോഗിക കാര്യങ്ങൾക്കൊഴികെ മറ്റേതെങ്കിലും തരത്തില്‍ വിലക്ക് ലംഘിച്ചാല്‍ ഗൗരവമായ നടപടിയുണ്ടാകും. സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ജോലിസമയത്ത് ജീവനക്കാര്‍ ഓണ്‍ലൈന്‍ ഗെയിമിങില്‍ ഏര്‍പ്പെടുന്നതും സോഷ്യല്‍ മീഡിയ ഉള്ളടക്കം കാണുന്നതും തടയാന്‍ നടപടിയെടുക്കാന്‍ കണ്‍ട്രോളിങ് ഓഫീസര്‍മാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ചില ജീവനക്കാര്‍ ജോലി സമയങ്ങളില്‍ പോലും ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നു. ചിലര്‍ ഇന്‍സ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും റീലുകളും ഷോര്‍ട്ട്സും കാണുന്നു. വരാന്തകളില്‍ മൊബൈല്‍ ഫോണുകളുടെ ഉപയോഗം കോടതിയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. എച്ച്സി സ്റ്റാഫ് അസോസിയേഷന്‍ അംഗം പറഞ്ഞു. .