/kalakaumudi/media/media_files/2025/09/20/kalamandalam-2025-09-20-08-01-55.jpg)
തൃശൂർ : വിനോദ സഞ്ചാരികളെയും വിദേശികളെയും പൊതുജനങ്ങളെയും ആകർഷിക്കുന്നതിനായി കേരള കലാമണ്ഡലത്തിന്റെ മുഖം മിനുക്കുന്നു. തൃശൂർ-ഷൊർണൂർ സംസ്ഥാനപാതയോട് ചേർന്ന് നിൽക്കുന്ന കലാമണ്ഡലത്തിന്റെ മുൻവശം സൗന്ദര്യവത്കരിച്ച് സന്ദർശകർക്ക് ഇരുന്ന് സമയം ചെലവഴിക്കാനും ഔഷധ മരങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നതിനും സൗകര്യമൊരുക്കും. ഓഫീസിനു മുമ്പിലെ കുളം നവീകരിച്ച് കുളത്തിന് ചുറ്റും ഇരിക്കുന്നതിന് പറ്റുന്ന രീതിയിൽ നവീകരിക്കും. പുറത്തുനിന്നും വരുന്നവർക്ക് കലാമണ്ഡത്തിലെ ഓഫീസിന് മുമ്പിലേക്ക് നേരിട്ട് നടന്നു കയറുന്നതിനും വാഹനങ്ങളിൽ വരുന്നവർക്ക് നേരിട്ട് പാർക്കിംഗ് ഏരിയയിലേക്കും കൂത്തമ്പലത്തിലേക്കും എത്താവുന്ന രീതിയിലും പുതിയ റോഡ് നിർമ്മിക്കും. 2005ൽ പണി കഴിപ്പിച്ച പുതിയ കലാമണ്ഡലത്തിലെ പ്ലാറ്റിനം ജൂബിലി സ്മാരക കവാടം ഇതുവരെയും തുറന്നു നൽകിയിരുന്നില്ല. ഈ കവാടം തുറന്ന് പ്രവേശനം മുൻവശത്ത് കൂടെ ആക്കും. കലാമണ്ഡലത്തിലേക്കുള്ള പ്രധാന പാതയും ഇതുവഴിയാകും. ഇതിനായി ഒരു കോടിയിലധികം രൂപ ചെലവഴിച്ച് സെക്യൂരിറ്റി റൂം ഒരുക്കും. കൂത്തമ്പലത്തിന് മുൻവശത്തെയും ആർട്ട് ഗാലറിക്ക് സമീപമുള്ള പാതയും താത്കാലികമായി അടച്ചിടും. 1930ൽ വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദരാജയും ചേർന്ന് സ്ഥാപിച്ച പഴയ കലാമണ്ഡലമായ നിള ക്യാമ്പസ് 1.5 കോടി രൂപ ചെലവഴിച്ച് സൗന്ദര്യവത്കരിച്ച് ഈ ജനുവരിയിൽ ജനങ്ങൾക്ക് വേണ്ടി തുറന്നു നൽകിയിരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കലാമണ്ഡലത്തിന്റെ തനത് ഫണ്ട് വർദ്ധിപ്പിക്കുകയും പൊതുജനങ്ങളെ ആകർഷിക്കുകയുമാണ് ലക്ഷ്യം.