നേമത്ത് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് വി മുരളീധരന്‍; 30 സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിക്കാന്‍ ബിജെപി

ചരിത്ര വിജയം നേടി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലേറിയത് ആഘോഷമാക്കാന്‍ കൂടിയാണ് അമിത് ഷാ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന പ്രഖ്യാപനം നിലനില്‍ക്കെയാണ് മോദിക്ക് മുന്‍പേ അമിത് ഷാ എത്തുന്നത്.

author-image
Biju
New Update
bb2

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിക്കാന്‍ ബിജെപി തീരുമാനിച്ചു. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു. കെ സുരേന്ദ്രന്റെ പേരാണ് പാലക്കാട് സജീവ പരിഗണനയിലുള്ളത്. ശോഭ സുരേന്ദ്രന്റെ പേര് കായംകുളത്താണ് പരിഗണിക്കുന്നത്. അമിത് ഷാ ജനുവരി 11ന് കേരളത്തിലെത്തും. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനാണ് ബിജെപി തീരുമാനം.

ചരിത്ര വിജയം നേടി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലേറിയത് ആഘോഷമാക്കാന്‍ കൂടിയാണ് അമിത് ഷാ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന പ്രഖ്യാപനം നിലനില്‍ക്കെയാണ് മോദിക്ക് മുന്‍പേ അമിത് ഷാ എത്തുന്നത്. ഈ മാസം 11 നാകും ഷാ തിരുവനന്തപുരത്തെത്തുക. പ്രധാനമന്ത്രി തിരുവനന്തപുരം സന്ദര്‍ശിക്കുന്ന തീയതി അമിത് ഷാ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ബി ജെ പി അംഗങ്ങളെയെല്ലാം ആഭ്യന്തര മന്ത്രി നേരില്‍ കാണുകയും അഭിസംബോധന ചെയ്യുകയും ചെയ്യും.

തിരുവനന്തപുരത്ത് നടക്കുന്ന വിപുലമായ സമ്മേളനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് പുറമെ പാര്‍ട്ടി ഭാരവാഹികളും പങ്കെടുക്കും. കേരളത്തിലെ ബി ജെ പിയുടെ രാഷ്ട്രീയ മുന്നേറ്റത്തില്‍ നിര്‍ണ്ണായകമായ തദ്ദേശ വിജയത്തിന് പിന്നാലെ അമിത് ഷാ എത്തുന്നതിനെ ഏറെ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ കാണുന്നത്. അതുകൊണ്ടുതന്നെ ഷാ എത്തുന്ന പരിപാടി വലിയ ആഘോഷമാക്കി മാറ്റാനാണ് സംസ്ഥാന ഘടകത്തിന്റെ നീക്കം.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ 'ക്രിസ്ത്യന്‍ ഔട്ട് റീച്ച്' പാളിയെന്ന് ബിജെപി വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ആകര്‍ഷിക്കാനായില്ല. ഹിന്ദു വോട്ടുകള്‍ നഷ്ടമായെന്നും ബിജെപി വിലയിരുത്തുന്നു. ബിജെപി ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളില്‍ ജയിച്ചത് 1.3 ശതമാനം മാത്രമാണ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് 1926 സ്ഥാനാര്‍ത്ഥികളെയാണ് 14 ജില്ലകളിലായി ബിജെപി മത്സരിപ്പിച്ചത്. 25 പേര്‍ മാത്രമാണ് ജയിച്ചത്. എട്ട് ജില്ലകളില്‍ മാത്രമാണ് ജയിക്കാനായത്. കോട്ടയം ജില്ലയില്‍ പോലും കാര്യമായ നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് ആയില്ല. 96 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചതില്‍ 12 പേര്‍ മാത്രമാണ് ജയിച്ചത്. 2020ലെ തെരഞ്ഞെടുപ്പിലെ വോട്ട് ശതമാനത്തിലേക്ക് ബിജെപിക്ക് എത്താനുമായില്ല.