/kalakaumudi/media/media_files/2025/06/02/U23YkZwyel8vZvCYYRW8.jpg)
നിലമ്പൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്, ടിഎംസി സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ ഇന്ന് നിവലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് ഉപവരണാധികാരി നിലമ്പൂര്‍ തഹസില്‍ദാര്‍ എം പി സിന്ധുമുമ്പാകെ പകല്‍ 11നാണ് പത്രിക നല്‍കുക. നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്, എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടി എന്നിവരുള്‍പ്പെടെ നാലുപേര്‍ പത്രിക നല്‍കിയിട്ടുണ്ട്.
പി.വി. അന്‍വര്‍ മത്സരത്തിനിറങ്ങിയതോടെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കേരളരാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്നതില്‍ നിര്‍ണായകമായി മാറും. സമീപകാലചരിത്രത്തിലൊന്നും രണ്ടുമുന്നണിക്കും ഇത്രയും നിര്‍ണായകമായ ഒരു ഉപതിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. ഒപ്പം, മുന്നണിരാഷ്ട്രീയശക്തികളോട് യുദ്ധംപ്രഖ്യാപിച്ച് ഒറ്റയ്ക്കുമത്സരിച്ച് രാഷ്ട്രീയത്തില്‍ ഇടംനേടാന്‍ ശ്രമിക്കുന്ന പി.വി. അന്‍വറിനും ഈ തിരഞ്ഞെടുപ്പ് നിര്‍ണായകം.
വോട്ടുഭിന്നിപ്പിക്കാന്‍ കഴിയുന്നവിധത്തിലുള്ള സ്ഥാനാര്‍ഥിനിര്‍ണയമാണ് ബിജെപി നടത്തിയത് എന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രധാന്യംകൂട്ടുന്നു. നിലമ്പൂരില്‍ ഇതുവരെയുള്ള കഥ ആകെ മാറി. ഇനി അക്ഷരാര്‍ഥത്തില്‍ രാഷ്ട്രീയപ്പോരാട്ടമാണ്. സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ പരസ്യയുദ്ധം പ്രഖ്യാപിച്ചാണ് പി.വി. അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചത്. ഉപതിരഞ്ഞെടുപ്പുണ്ടാക്കി അതില്‍ ആദ്യത്തെ തിരിച്ചടി അന്‍വറായിട്ട് നല്‍കണമെന്നതായിരുന്നു ഈ രാജിയുടെ രാഷ്ട്രീയലക്ഷ്യം.
മത്സരം മൂന്നുകളത്തിലേക്ക് മാറിയതോടെ, മണ്ഡലം പിടിക്കാമെന്ന ആത്മവിശ്വാസം എല്‍ഡിഎഫിനുണ്ട്. അതിനാണ് മുഖ്യമന്ത്രി ഓരോ പഞ്ചായത്തുതലത്തിലും പര്യടനത്തിനിറങ്ങുന്നതും മുതിര്‍ന്ന സിപിഎം നേതാവിനെ മത്സരത്തിനിറക്കിയതും. നിലമ്പൂരില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ അന്‍വറിന്റെ ആരോപണങ്ങളെ അടപടലം ഇല്ലാതാക്കി സര്‍ക്കാര്‍ വെന്നിക്കൊടി പാറിക്കും. തുടര്‍ഭരണമെന്ന മുദ്രാവാക്യം കൂടുതല്‍ ഉച്ചത്തില്‍ ഉയരും. യുഡിഎഫിന്റെ ആത്മവിശ്വാസം തകര്‍ത്ത് മുന്നേറാന്‍ എല്‍ഡിഎഫിന് കഴിയും. തദ്ദേശതിരഞ്ഞെടുപ്പിലും ഊര്‍ജമാകും.
എല്‍ഡിഎഫ് തോല്‍ക്കുകയും അന്‍വറിന്റെ പിന്തുണയില്ലാതെ യുഡിഎഫ് ജയിക്കുകയും ചെയ്താല്‍ അത് ഭരണവിരുദ്ധവികാരത്തിന്റെ അടയാളമായി വിലയിരുത്തപ്പെടും. സിറ്റിങ് സീറ്റില്‍ മുഖ്യമന്ത്രി നേരിട്ടിറങ്ങി നടത്തിയ പോരില്‍ ആത്യന്തികമായ പരാജയം മുഖ്യമന്ത്രിയുടേതും സര്‍ക്കാരിന്റേതുമാകും.
അന്‍വറില്ലാതെ യുഡിഎഫ് ജയിച്ചാല്‍ അത് വരും യുദ്ധത്തിലിറങ്ങാനുള്ള ആവേശമായി മാറും. തുടര്‍ഭരണമെന്ന പൊതുധാരണസൃഷ്ടിക്കാനുള്ള എല്‍ഡിഎഫിനെ പ്രതിരോധിക്കാനുമാകും. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ യുഡിഎഫിന്റെ പടക്കുതിരയായി മാറും. വിധി മറിച്ചായാല്‍ വി.ഡി. സതീശന്‍ ചോദ്യംചെയ്യപ്പെടും.
അന്‍വര്‍ ജയിച്ചാല്‍ അത് ചരിത്രമാകും. തോറ്റാല്‍ ആര് ജയിക്കുന്നുവെന്നതും പ്രധാനമാണ്. ജയിക്കുന്നത് എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും അത് അന്‍വറിന്റെ രാഷ്ട്രീയജീവിതത്തിന്റെകൂടി പതനമാകും. വോട്ടുകളില്‍ വിള്ളലുണ്ടാക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. കേരളകോണ്‍ഗ്രസ്(ജെ) നേതാവിനെ സ്ഥാനാര്‍ഥിയാക്കിയതോടെ ക്രിസ്ത്യന്‍ ന്യൂനപക്ഷവോട്ടുകള്‍ ബിജെപിയിലേക്ക് അടുപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് മുന്നണികള്‍. വികസനത്തിന് ഇടര്‍ച്ചയില്ലാത്ത തുടര്‍ച്ചയാണ് 2021ല്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന് തുടര്‍ഭരണത്തിലേക്കുപോകാന്‍ കരുത്താകുന്ന ജനവിധിയാകും നിലമ്പൂരിലുണ്ടാകുക. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഒമ്പതുവര്‍ഷമായി തുടരുന്ന എല്‍ഡിഎഫ് ഭരണം സമൂഹത്തിലുണ്ടാക്കുന്ന മാറ്റം ജനം കാണുന്നുണ്ട്. ആ മാറ്റം അനുഭവിച്ചവരാണ് നിലമ്പൂരുകാര്‍. എല്‍ഡിഎഫിന്റേത് പൊയ്വാക്കുകളോ പൊള്ളവാഗ്ദാനങ്ങളോ അല്ലെന്ന് ജനത്തിനറിയാം. പുതിയ വിഭാഗങ്ങളും എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയാണ്. നാടിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയാണ് എല്‍ഡിഎഫിന് പ്രധാനം. നാടിന് ദ്രോഹകരമായത് എന്തായാലും എതിര്‍ക്കാന്‍ അറച്ചുനില്‍ക്കില്ല.
എല്‍ഡിഎഫിന് തൊട്ടുപിന്നാലെ യുഡിഎഫ് വന്ന് തകര്‍ച്ചയും തിരിച്ചടിയുമുണ്ടാകുന്നതായിരുന്നു അവസ്ഥ. എല്‍ഡിഎഫ് സര്‍ക്കാരിന് ആദ്യ മൂന്നുവര്‍ഷം യുഡിഎഫ് കാലത്തെ കേടുപാട് തീര്‍ക്കാന്‍ാ ംെമൃമഷ, ചെലവിടണമായിരുന്നു. 2021ല്‍ അതിന് മാറ്റംവന്നു. എല്‍ഡിഎഫിന് ജനം തുടര്‍ഭരണം സമ്മാനിച്ചതോടെ എല്ലാമേഖലയിലും വികസനക്കുതിപ്പും മാറ്റവുമുണ്ടായി. ഇത് തുടരണം. എല്‍ഡിഎഫ് 2016ല്‍ അധികാരമേറ്റപ്പോള്‍ 18 മാസമായിരുന്നു ക്ഷേമപെന്‍ഷന്‍ കുടിശ്ശിക. ആദ്യ മന്ത്രിസഭായോഗ തീരുമാനം കുടിശ്ശിക നല്‍കുക എന്നതായിരുന്നു.
600രൂപ പെന്‍ഷന്‍ 1600 ആക്കി. ലൈഫിലൂടെ നാലരലക്ഷം വീട് നല്‍കി. വ്യവസായ നിക്ഷേപ സൗഹൃദത്തില്‍ ഒന്നാംസ്ഥാനത്തായി. ഒരുവിഭാഗത്തിനും ആശങ്കയില്ലാതെ ശാന്തമായി ജീവിക്കാന്‍ കഴിയുന്ന നാടായി കേരളം. വര്‍ഗീയ ശക്തികളെ തലപൊക്കാന്‍ അനുവദിക്കാത്ത ഭരണമാണിതിന് കാരണം. മറ്റു സംസ്ഥാനങ്ങളില്‍ ഇതല്ല സ്ഥിതി. മംഗളൂരുവില്‍ മുസ്ലിങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കുംനേരെ ആക്രമണമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് ചൂട്ടുപിടിക്കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതിപ്പടിയില്‍ നടന്ന കണ്‍വന്‍ഷനില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം പി പി സുനീര്‍ എംപി അധ്യക്ഷനായി.