സംസ്ഥാനത്തെ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികളില്‍ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്

സംസ്ഥാനത്ത് കണ്ണൂര്‍, കൊച്ചി, തൃശ്ശൂര്‍, കൊല്ലം കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് മേയര്‍ വരും. തിരുവനന്തപുരത്ത് ഇതാദ്യമായി അധികാരം പിടിച്ച ബിജെപിക്കാണ് മേയര്‍ പദവി

author-image
Biju
New Update
sdf

തിരുവനന്തപുരം: സംസ്ഥാനത്ത് കോര്‍പ്പറേഷനുകളിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍, മുനിസിപ്പാലിറ്റികളിലെ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പദവികളിലേക്കുളള തെരഞ്ഞെടുപ്പ് ഇന്ന്. മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ ഉച്ചക്ക് ശേഷം രണ്ടരയ്ക്കുമാണ്. പഞ്ചായത്തുകളില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെയാണ്.

സത്യപ്രതിജ്ഞ ചെയ്ത് അംഗമായിട്ടില്ലാത്തവര്‍ക്ക് വോട്ടവകാശമുണ്ടാവില്ല. സംസ്ഥാനത്ത് കണ്ണൂര്‍, കൊച്ചി, തൃശ്ശൂര്‍, കൊല്ലം കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് മേയര്‍ വരും. തിരുവനന്തപുരത്ത് ഇതാദ്യമായി അധികാരം പിടിച്ച ബിജെപിക്കാണ് മേയര്‍ പദവി. കോഴിക്കോട് മാത്രമാണ് എല്‍ഡിഎഫിന് മേയറുണ്ടാവുക.

വോട്ടവകാശമുളള അംഗങ്ങളുടെ പകുതിയാണ് ക്വാറം തികയാന്‍ വേണ്ടത്. സ്ഥാനാര്‍ത്ഥിയെ ഒരംഗം നാമനിര്‍ദേശം ചെയ്യുകയും ഒരാള്‍ പിന്‍താങ്ങുകയും വേണം. സംവരണം ചെയ്ത സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവരെ ആരും നാമനിര്‍ദേശം ചെയ്യുകയോ പിന്‍താങ്ങുകയോ ചെയ്യേണ്ടതില്ല. രണ്ടിലേറെ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ അതില്‍ ഒരാള്‍ക്ക് മറ്റെല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കൂടി ആകെ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട് കിട്ടിയാല്‍ വിജയിയായി പ്രഖ്യാപിക്കും. ഇല്ലെങ്കില്‍ കുറഞ്ഞ വോട്ട് നേടുന്നവരെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തും.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷ ഉറപ്പിച്ച് ബിജെപി. സ്വതന്ത്രന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. നിലവില്‍ നൂറംഗ കൗണ്‍സിലില്‍ അന്‍പത് കൗണ്‍സിലര്‍മാരുളള ബിജെപിക്ക് ഇതോടെ 51 പേരുടെ പിന്തുണയായി. വി വി രാജേഷാണ് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി. ജി എസ് ആശാനാഥാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി. മേയര്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുന്നുണ്ട്. ആര്‍ പി ശിവജി ഇടതുമുന്നണിക്കായും കെ എസ് ശബരീനാഥന്‍ യുഡിഎഫിനായും മത്സരിക്കും. എല്‍ഡിഎഫിന് 29ഉം യുഡിഎഫിന് 19ഉം അംഗങ്ങളാണുളളത്. മറ്റൊരു സ്വതന്ത്രന്‍ സുധീഷ് കുമാര്‍ ആരെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.