ആര്യ രാജേന്ദ്രന്‍ എവിടെ? തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമല്ലാത്തതിനെ ചൊല്ലി വിവാദം

മേയര്‍ ആര്യ രാജേന്ദ്രനെ സിപിഎം വീണ്ടും മത്സരിപ്പിക്കുമോ എന്നതായിരുന്നു ആദ്യഘട്ടത്തിലെ ആകാംക്ഷ എങ്കില്‍ പ്രചാരണ രംഗത്തെ ആര്യയുടെ അസാന്നിധ്യമാണ് ഒടുവിലെ ചര്‍ച്ച

author-image
Biju
New Update
arya

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമല്ലാത്തതിനെ ചൊല്ലി വിവാദം. മേയര്‍ പ്രചാരണത്തിനിറങ്ങിയാല്‍ തോല്‍ക്കുമെന്ന് സിപിഎമ്മിന് പേടിയെന്ന് ബിജെപി. മേയര്‍ ഇറങ്ങിയാല്‍ യുഡിഎഫ് വിജയം അനായാസം ആകുമായിരുന്നെന്ന് കെ. മുരളീധരന്റെ പരിഹാസം. അടിസ്ഥാനരഹിതമായ ആരോപണം എന്നായിരുന്നു സിപിഎമ്മിന്റെ വിശദീകരണം.

മേയര്‍ ആര്യ രാജേന്ദ്രനെ സിപിഎം വീണ്ടും മത്സരിപ്പിക്കുമോ എന്നതായിരുന്നു ആദ്യഘട്ടത്തിലെ ആകാംക്ഷ എങ്കില്‍ പ്രചാരണ രംഗത്തെ ആര്യയുടെ അസാന്നിധ്യമാണ് ഒടുവിലെ ചര്‍ച്ച. സംസ്ഥാനത്തെ മറ്റു കോര്‍പ്പറേഷനുകളില്‍ പ്രചാരണ രംഗത്ത് നിലവിലെ മേയര്‍മാര്‍ സജീവമാണ്. എന്നാല്‍ തിരുവനന്തപുരത്ത് മന്ത്രി വി. ശിവന്‍കുട്ടിയാണ് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ആര്യ പങ്കെടുത്തത് വിരലിലെണ്ണാവുന്ന പരിപാടികളില്‍ മാത്രം. ഇതോടെയാണ് ആര്യ രാജേന്ദ്രനെ സിപിഎം മനപ്പൂര്‍വം മാറ്റിനിര്‍ത്തിയതെന്ന് ആരോപണവുമായി ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയത്.

മേയര്‍ പ്രചാരണത്തിറങ്ങിയാല്‍ യുഡിഎഫിന്റെ വിജയം കുറേക്കൂടി അനായാസം ആകുമായിരുന്നുവെന്ന് കെ മുരളീധരന്റെ പരിഹാസം. എന്നാല്‍ ആര്യ രാജേന്ദ്രനെ മാറ്റി നിര്‍ത്തി എന്ന ആരോപണം സിപിഎം നിഷേധിച്ചു. ആര്യ പ്രചാരണത്തില്‍ പങ്കെടുക്കാത്തത് അസുഖം മൂലമെന്നും വിശദീകരണം.