തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത. ഇതിനെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി. മധ്യ കേരളത്തിലാണ് അതിശക്തമായ മഴയ്ക്കു മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നേരത്തെ ഇന്ന് മൂന്ന് ജില്ലകളിലാണ് തീവ്രമഴയ്ക്കുള്ള മുന്നറിയിപ്പ് ആയ ഓറഞ്ച് അലര്‍ട്ട് നല്‍കിയിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് കൊല്ലം, എറണാകുളം, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ,, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഈ ജില്ലകളിൽ അതിതീവ്ര മഴയാണ് ഈ മണിക്കൂറുകളിൽ പെയ്യുന്നതു.
കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം ശക്തി പ്രാപിച്ചതോടെ തമിഴ്‌നാട്ടിൽ വ്യാപക മഴലഭിച്ചു.പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തോട് ചേർന്നാണ് ന്യുനമർദ്ദം രൂപപ്പെട്ടത് ഇത് പടിഞ്ഞാറു - വടക്കു - പടിഞ്ഞാറൻ ദിശയിൽ ശ്രീലങ്ക തമിഴ്നാട് തീരങ്ങളിലേക്ക് നീങ്ങാൻ സാധ്യത ഉണ്ട്.ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.