/kalakaumudi/media/media_files/npCv3iMjpTDMdwQTANen.jpg)
kerala school academic year begins today
തിരുവനന്തപുരം: മധ്യവേനൽ അവധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകൾ തുറക്കും.2,44,646 കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം നുകരാൻ ഒന്നാം ക്ലാസുകളിലേക്ക് എത്തും.കഴിഞ്ഞ വർഷത്തേക്കാൾ 53,421 പേരുടെ കുറവാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്.
മൂന്ന് വർഷത്തിനിടെ ഒരു ലക്ഷത്തിലധികം കുട്ടികളുടെ ഇടിവാണ് സർക്കാർ സ്കൂളുകളിൽ ഉണ്ടായിരിക്കുന്നത്.എല്ലാ സ്‌കൂളിലും പ്രവേശനോത്സവത്തോടെയാണ് കുട്ടികളെ വരവേൽക്കുന്നത്.പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ ആകെ 39,94,944 വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളിലേയ്ക്ക എത്തുന്നത്.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് എറണാകുളം എളമക്കര ഗവ. ഹൈസ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലുള്ള അധ്യാപക പരിശീലനവും എസ്.എസ്.എൽ.സി മൂല്യനിർണയത്തിലെ മാറ്റവും ഈ വർഷത്തെ പ്രത്യേകതയാണ്.
അതെസമയം പുതിയ അധ്യയന വർഷം മാറ്റങ്ങളുടേതാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഒന്ന് മുതൽ ഒൻപത് വരെ ഓൾ പാസ് എന്ന രീതി നിർത്തലാക്കുമെന്നും പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും മിനിമം മാർക്ക് വേണമെന്ന തീരുമാനം നടപ്പാക്കുമെന്നും മന്ത്രി വിശദീകരിച്ചു. 1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്. നൂറിനടുത്ത് വിജയശതമാനം ഇനി ഉണ്ടാവില്ലെന്നും വിഷയങ്ങൾക്ക് മിനിമം മാർക്ക് തിരികെ കൊണ്ടുവരുമെന്നും മന്ത്രി സൂചിപ്പിച്ചു.
സ്‌കൂൾ സൗകര്യങ്ങളും പഠനനിലവാരവും വർധിപ്പിക്കാൻ വിവിധ പരിപാടികൾ നടപ്പാക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. പാഠപുസ്തകമടക്കം വിതരണം പൂർത്തിയായി. എൽ.പി, യു.പി സ്‌കൂളുകളിലെ ഒമ്പത് ലക്ഷം വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോമിന്റെ വിതരണവും അന്തിമഘട്ടത്തിലാണ്.കമ്പ്യൂട്ടർ സംവിധാനങ്ങളുടെ സഹായത്തോടെ അധ്യാപകർക്ക് പരിശീലനം നൽകിയ ആദ്യ സംസ്ഥാനമാണ് കേരളം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പരിശീലനം 80,000 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി അധ്യാപകർക്ക് നൽകിയെന്നും മന്ത്രി പറഞ്ഞു.