തിരുവനന്തപുരം: അടുക്കള ജോലികൾ അച്ഛനും അമ്മയും മക്കളും പങ്കിടുന്ന ചിത്രീകരണമടങ്ങിയ സ്കൂൾ പാഠഭാഗം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. സംസ്ഥാനത്തെ സ്കൂളുകളിൽ മൂന്നാം ക്ലാസിലെ പരിഷ്കരിച്ച മലയാളം പാഠപുസ്തകത്തിലാണ് അമ്മക്കൊപ്പം അച്ഛനും മക്കളും അടുക്കള ജോലിചെയുന്ന ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.
വീട്ടിലെ പ്രധാന തൊഴിലിടമാണ് അടുക്കളയെന്നും ചിത്രം നോക്കി എന്തെല്ലാം പണികളാണ് അടുക്കളയിൽ നടക്കുന്നതെന്നും സ്വന്തം വീട്ടിലെ കാര്യങ്ങൾ കൂടി ഓർമിച്ചു പറയാൻ കൂടി കുട്ടിക്ക് നിർദേശം നൽകുന്നതാണ് പാഠപുസ്തകത്തിലെ 59ാം പേജിലെ ഉള്ളടക്കം. ചിത്രത്തിൽ അമ്മ പാചകത്തിൽ വ്യാപൃതയായിരിക്കുേമ്പാൾ അച്ഛൻ തേങ്ങ ചിരവുന്നതാണ്. മകൾ മറ്റൊരു ജോലിയിലും വ്യാപൃതയാണ്. ‘തൊഴിലും ഭാഷയും’ എന്ന പാഠഭാഗത്തിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്കൂളുകളിൽ ആൺ-പെൺ കുട്ടികൾക്ക് ഒന്നിച്ചുള്ള ഇരിപ്പിടം എന്ന പരാമർശം വിവാദമായതോടെ ചർച്ചാരേഖയിൽ നിന്ന് പിൻവലിച്ചിരുന്നു. അഞ്ചാം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തിലെ പ്രാരംഭ പാഠമായ ‘പീലിയുടെ ഗ്രാമം’ എന്നത് നേരത്തേ കരിക്കുലം സബ്കമ്മിറ്റിയിൽ ഉൾപ്പെടെ ചർച്ചയായിരുന്നു.
കുട്ടികൾ അവധിക്കാലത്ത് സഹപാഠിയായ പീലിയുടെ വീട്ടിലെത്തിയപ്പോൾ അമ്മ വീട്ടിലെ വിശേഷങ്ങൾ പറയുന്നുണ്ട്. ഇതിൽ അച്ഛനാണ് മീൻകറി ഉണ്ടാക്കിയത് എന്ന് പ്രത്യേകം എടുത്തുപറയുന്നു. അച്ഛനാണ് കൃഷി ചെയ്യുന്നതും. അപ്പോൾ പീലിയുടെ അമ്മക്കെന്താണ് ജോലി എന്നായിരുന്നു കരിക്കുലം സബ്കമ്മിറ്റിയിലുയർന്ന ചോദ്യം. പാഠഭാഗത്തെക്കുറിച്ച് ചർച്ചകൾ നടന്നെങ്കിലും മാറ്റങ്ങളില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.