/kalakaumudi/media/media_files/2024/10/20/a3K3uGGhwsTepb7kwjN9.jpeg)
കാസർകോട്: സംസ്ഥാനത്തെ ഗവ. ഗസ്റ്റ് ഹൗസുകളിലെയും യാത്രി നിവാസുകളിലെയും മുറിവാടക ടൂറിസം വകുപ്പ് കുത്തനെ കൂട്ടി. കോൺഫറൻസ് ഹാളുകളുടെ വാടകയും കൂട്ടിയിട്ടുണ്ട്. നവംബർ ഒന്നുമുതലാണ് വർധന.
പൊൻമുടി, വർക്കല, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പീരുമേട്, ആലുവ, തൃശ്ശൂർ, സുൽത്താൻ ബത്തേരി തുടങ്ങിയ ഗസ്റ്റ് ഹൗസുകളിൽ മുറിവാടക ഇരട്ടിയോ അതിൽ കൂടുതലോ ആണ്. മലപ്പുറത്ത് സ്യൂട്ട് റൂം വാടക ഇരട്ടിയിലധികമാക്കിയപ്പോൾ കാസർകോട് ഡബിൾ, നോൺ എ.സി. സ്യൂട്ട് റൂമുകളുടെ കാര്യത്തിലാണ് ഈ വർധന.
തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസിൽ എ.സി. സിംഗിൾ റൂം നിരക്ക് 700-ൽനിന്ന് 1200 ആയും ഡബിൾ റൂം 1000-ൽനിന്ന് 1800 ആയും സ്യൂട്ട് 2000-ൽനിന്ന് 3300 ആയും കൂട്ടി. സംസ്ഥാനത്ത് രണ്ട് ഗവ. ഗസ്റ്റ് ഹൗസുകളാണ് കടൽത്തീരത്തുള്ളത്. കോവളവും കണ്ണൂരും. കോവളത്ത് എ.സി. ഡബിൾ റൂം 1000-ൽനിന്ന് 1800 ആയും സ്യൂട്ട് 2000-ൽനിന്ന് 3300 ആയും കൂട്ടി.
കണ്ണൂരിൽ എ.സി. ഡബിൾ റൂമിന് 800-ന് പകരം 1800 രൂപ നൽകണം. ഡീലക്സിന് 2500-ഉം സ്യൂട്ടിന് 3300-ഉം ആണ് വാടക. ഹാളുകൾ പകുതിദിവസത്തേക്കും ഒരുദിവസത്തേക്കും വാടകയ്ക്ക് ലഭിക്കും. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലെ ഹാളിന് പകുതി ദിവസത്തേക്ക് 1000 രൂപയായിരുന്നത് 3000 രൂപയും ഒരു ദിവസത്തേക്ക് 1500 രൂപയായിരുന്നത് 5000 രൂപയുമാക്കി.
മുംബൈ, കന്യാകുമാരി കേരള ഹൗസുകളിലെ മുറിവാടകയും കൂട്ടി. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലെ വാടക 2022-ൽ കൂട്ടിയതിനാൽ ഇത്തവണത്തെ വർധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.