കേരളത്തിന്റെ സ്വന്തം വാട്ടർ മെട്രോയ്ക്ക് രണ്ടു വയസ്, 40 ലക്ഷം യാത്രക്കാരുമായി മുന്നോട്ട്

കൊച്ചിയിലെത്തുന്ന വിവിഐപികളുടെ മുതല്‍ സാധാരണക്കാരുടെ വരെ ടൂറിസം ഡെസ്റ്റിനേഷനായി മാറിക്കഴിഞ്ഞ വാട്ടര്‍മെട്രോ സര്‍വീസ് മൂന്നാം വര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

author-image
Anitha
New Update
fgdhfgjh

കേരള സര്‍ക്കാര്‍ നടപ്പാക്കിയ കൊച്ചി വാട്ടര്‍ മെട്രോ 40 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നു. കൊച്ചിയിലെത്തുന്ന വിവിഐപികളുടെ മുതല്‍ സാധാരണക്കാരുടെ വരെ ടൂറിസം ഡെസ്റ്റിനേഷനായി മാറിക്കഴിഞ്ഞ വാട്ടര്‍മെട്രോ സര്‍വീസ് മൂന്നാം വര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

വാട്ടര്‍ മെട്രോയെന്ന ഈ ജലഗതാഗത സംവിധാനം വളരെ കുറഞ്ഞ ചെലവില്‍ പൊതുഗതാഗത മേഖലയിലെ ഇന്നത്തെയും ഭാവിയിലെയും ആവശ്യങ്ങളെ പരിസ്ഥിതി സൗഹൃദമായ രീതിയില്‍ നിറവേറ്റുകയും റോഡുകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ പറഞ്ഞു.

കൊച്ചി വാട്ടര്‍മെട്രോയുടെ മികവുറ്റ പദ്ധതി നിര്‍വഹണവും അതുല്യമായ സര്‍വീസ് മികവും രാജ്യത്തെ 21 സ്ഥലങ്ങളില്‍ കൂടി ഇത് നടപ്പാക്കാന്‍ സര്‍ക്കാരിന് കരുത്തു പകര്‍ന്നിരിക്കുകയാണ്.

ആദ്യഘട്ടത്തില്‍ 23 ബോട്ടുകളാണ് നിര്‍മിക്കാന്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് കരാര്‍ നല്‍കിയിരുന്നത്. 19 ബോട്ടുകള്‍ ലഭിച്ചു. അവശേഷിക്കുന്ന നാല് ബോട്ടുകളില്‍ രണ്ടെണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. ഇതില്‍ ഒരെണ്ണത്തിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. ഒന്നര മാസത്തിനുള്ളില്‍ ഈ ബോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹൈക്കോര്‍ട്ട്, ഫോര്‍ട്ട്‌കൊച്ചി, വൈപ്പിന്‍, സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍, ഏലൂര്‍, വൈറ്റില, കാക്കനാട് എന്നീ ടെര്‍മിനലുകളിലാണ് 19 ബോട്ടുകളുമായി ഇപ്പോള്‍ സര്‍വീസ് ഉള്ളത്. 2023 ഏപ്രില്‍ 25-നാണ് കൊച്ചി വാട്ടര്‍മെട്രോ സര്‍വീസ് ആരംഭിച്ചത്.

കൊച്ചി വാട്ടര്‍മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 15 ടെര്‍മിനലുകളാണുള്ളത്. ഇതില്‍ 10 ടെര്‍മിനലുകളില്‍ സേവനം ആരംഭിച്ചുകഴിഞ്ഞു. അഞ്ചിടത്ത് ടെര്‍മിനലുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. മട്ടാഞ്ചേരി, വില്ലിങ്ടണ്‍ ഐലന്‍ഡ് ടെര്‍മിനലുകള്‍ അടുത്ത മാസം പ്രവര്‍ത്തനം ആരംഭിക്കാന്‍ ലക്ഷ്യമിട്ട് അന്തിമ ജോലികള്‍ പുരോഗമിക്കുകയാണ്.

മഹാരാഷ്ട്ര ഗവണ്‍മെന്റ് ആവശ്യപ്പെട്ടതനുസരിച്ച് മുംബൈ നഗരത്തില്‍ വാട്ടര്‍ മെട്രോ സേവനം നടപ്പാക്കാനുള്ള സാധ്യതാപഠന റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിക്കഴിഞ്ഞു. കൊച്ചി വാട്ടര്‍ മെട്രോയുടെ വിജയകരമായ നടത്തിപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 11 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള വിവിധ കേന്ദ്രങ്ങളില്‍ പദ്ധതി നടപ്പാക്കാനുള്ള സാധ്യതാപഠനം നടത്തുകയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. ജമ്മുകശ്മീര്‍, കര്‍ണാടക, ഗോവ, ഒഡിഷ, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമബംഗാള്‍, അസം, ബിഹാര്‍, ഉത്തര്‍പ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലെയും അന്തമാന്‍ - നികോബാര്‍, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെയും 21 കേന്ദ്രങ്ങളില്‍ വാട്ടര്‍മെട്രോ നടപ്പാക്കാനുള്ള സാധ്യതാപഠനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

Tourism kochi water metro